
അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; വിമാനം തകർന്നുവീണ സ്ഥലത്ത് ഇരുപതിലേറെ മരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഹമ്മദാബാദ്∙ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ യുകെയിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരുമുണ്ട്.
വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. വിമാനം വീണ സ്ഥലത്ത് ഇരുപതിലേറെ പേർ മരിച്ചെന്നാണ് വിവരം. അതിൽ 5 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറും ഉൾപ്പെടും. രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേരെ കാണാതായി. അറുപതിലേറെ പേർക്ക് പരുക്കേറ്റു.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയർന്നത്. പറന്നുയർന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയർന്ന ഉടൻ പൈലറ്റുമാർ അപകട സന്ദേശം അയച്ചു. എന്നാൽ പിന്നീട് സിഗ്നൽ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തിൽ എത്തിയശേഷം തുടർന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗർ ബി.ജെ.മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ മെസിനു മുകളിൽ പതിച്ചു, തീഗോളമായി. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തിൽ കുടുങ്ങി. മുൻഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തിൽ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
6 നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ടീം, 2 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സംഘങ്ങൾ, എൻഎസ്ജി, സൈന്യം, സിആർപിഎഫ്, കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷാസേന ഇവ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് വിമാനത്താവളം രണ്ടരമണിക്കൂർ അടച്ചു. 4.29ന് പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. അപകട സ്ഥലം സന്ദർശിക്കുന്ന അദ്ദേഹം പരുക്കേറ്റു ചികിത്സയിലുള്ളവരെയും കാണും.