
ബെംഗലൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഇനത്തില്‍ നല്‍കാനുള്ള 160 കോടി രൂപ നല്കുന്നതില് വീഴ്ച വരുത്തിയ എജ്യൂടെക് കമ്പനിയായ ബൈജൂസിനെതിരെ ബിസിസഐ നല്കിയ പാപ്പരത്വ ഹര്‍ജിയില്‍ നിര്‍ണായക വിധി ഈ മാസം 20ന് ഉണ്ടായേക്കും. ദേശീയ കമ്പനി ലോ ട്രിബ്യൂണലാണ് ബിസിസിഐ ബൈജൂസിനെതിരെ നല്കിയ പാപ്പരത്വ ഹര്‍ജി പരിഗണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ വീഴ്ച വരുത്തിയതിന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിസിസിഐ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍മാരായിരുന്ന ബൈജൂസ് 160 കോടി രൂപ നല്‍കാനുണ്ടെന്ന് ബിസിസിഐ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സെപ്റ്റംബറില്‍ ട്രിബ്യൂണലിന് മുമ്പാകെ ഹര്‍ജിയെത്തിയപ്പോള്‍ ബിസിസിഐയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും പരസ്പരധാരണയോടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ബൈജൂസ് ട്രിബ്യൂണലിനെ അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമൊന്നും ആകാത്ത പശ്ചാത്തലത്തിലാണ് ട്രിബ്യൂണല്‍ 20ന് വിധി പറയാനൊരുങ്ങുന്നത്.
2019വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോണ്സര്മാരായിരുന്നു ബൈജൂസ്. പിന്നീട് അതേവര്‍ഷം നവംബര്‍ വരെ കരാര്‍ നീട്ടി നല്‍കിയിരുന്നു. 140 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ശേഷിക്കുന്ന 160 കോടി രൂപ തവണകളായും നല്‍കണമെന്നായിരുന്നു സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ പറഞ്ഞിരുന്നത്.
അതിനിടെ ഫെബ്രുവരിയില്‍ ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജിയില്‍ 13ന് കര്‍ണാടക ഹൈക്കോടതിയും വാദം കേള്‍ക്കുന്നുണ്ട്. കമ്പനിയില്‍ 32 ശതമാനത്തോളം ഓഹരിയുള്ള ഡയറക്ടര്‍മാര്‍ ബൈജൂസിന്റെ നേതൃത്വത്തിലുള്ള മലയാളി നിക്ഷേപകന് ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ബൈജൂസ് കോടതിയെ സമീപിക്കുകയായിരുന്നു. ബിസിസിഐയുടെ പാപ്പരത്വ ഹര്‍ജിയും ഹൈക്കോടതിയിലെ വാദവും ബൈജൂസിന്റെ ഭാവി സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
Last Updated Mar 13, 2024, 2:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]