
കൊച്ചി: പ്രൊഫസർ എം കെ സാനു മാസ്റ്റർ പുരസ്കാരം മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻനായർക്ക് ഇന്ന് കൊച്ചിയിൽ സമ്മാനിക്കും. കോഴിക്കോട് സാഹിത്യോൽസവത്തിലെ വിമർശനം സംബന്ധിച്ച് പൊതുസമൂഹത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് എം കെ സാനു മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങാനായി എം ടി കൊച്ചിയിലെത്തുന്നത്. അതുകൊണ്ടുതന്നെ കേരളം കൊച്ചിയിലെ പുരസ്കാര വേദിയിലേക്ക് ഉറ്റുനോക്കുകയാണ്. ഒരൊറ്റ ഉത്തരമാണ് രാഷ്ട്രീയ കേരളം തേടുന്നത്. കോഴിക്കോട് സാഹിത്യോൽസവത്തിലെ വിമർശനം ആരെച്ചൂണ്ടിയായിരുന്നു എന്നതാണ് ഏവർക്കും അറിയാനുള്ളത്. സാഹിത്യോത്സവത്തിലെ രാഷ്ട്രീയ വിമർശനം കേരളമാകെ പല വിധത്തിലുള്ള ചർച്ചകളായി തുടരുമ്പോൾ, ഇക്കാര്യത്തിൽ എം ടി തന്നെ വ്യക്ത വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രൊഫസർ എം കെ സാനു രചിച്ച ‘മോഹൻ ലാൽ അഭിനയ കലയിലെ ഇതിഹാസം ‘എന്ന പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിക്കും. മോഹൻലാലും ചടങ്ങിൽ പങ്കെടുക്കും.
അതേസമയം സാഹിത്യോല്‍സവ വേദിയിലെ ഉദ്ഘാടന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിലൂടെ എം ടി തൊടുത്തുവിട്ട രാഷ്ട്രീയ വിമര്‍ശനം കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ആളിപ്പടരുകയാണ്. കോഴിക്കോട്ടെ സാഹിത്യോല്‍സവ വേദിയില്‍ എം ടി നടത്തിയ വിമര്‍ശനത്തെ സാംസ്കാരിക നായകര്‍ ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. എം ടി ഒരുക്കിയത് വലിയ അവസരമെന്നും വിമര്‍ശനം ഉള്‍ക്കൊണ്ട് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നുമാണ് എന്‍ എസ് മാധവന് ആവശ്യപ്പെട്ടത്. എം ടി പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പ് കൂടി ഉണ്ടെന്നും വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ തന്നെ അത് പാടില്ലെന്ന് അണികളോട് പറയാന്‍ തയ്യാറാകണമെന്നുമാണ് കവി സച്ചിദാനന്ദന് അഭിപ്രായപ്പട്ടത്. വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്നും സച്ചിദാനന്ദൻ ഓര്‍മിപ്പിച്ചു. ഹിറ്റ്ലറെപോലും സൃഷ്ടിച്ചത് വീരാരാധനയാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.
രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചാണ് എം ടി പറഞ്ഞതെന്നായിരുന്നു അശോകൻ ചെരുവിലിന്റെ പക്ഷം. എം ടിയുടെ വാക്കുകള്‍ കേരളത്തെക്കൂടി മുന്നില്‍ കണ്ടാണെന്ന അഭിപ്രായമാണ് എം ടിയുടെ സുഹൃത്തും നിരൂപകനും സാഹിത്യോല്സവത്തില് മോഡറേറ്ററുമായ എന്‍ ഇ സുധീര്‍ പങ്കുവച്ചത്. അതിനിടെ, തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്ന് എം ടി വിശദീകരിച്ചെന്ന വ്യാഖ്യാനവുമായി ‘ദേശാഭിമാനി’ രംഗത്തത്തിയിട്ടുണ്ട്. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചത് കേരളത്തെ സൂചിപ്പിക്കാനല്ലെന്നും ദേശാഭിമാനി വിവരിച്ചിട്ടുണ്ട്.
Last Updated Jan 13, 2024, 12:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]