
ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്നു ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കുടുംബത്ത സന്ദർശിച്ച ശേഷം കലക്ടർ പറഞ്ഞു. പ്രസാദിന്റെ മരണം വിഷമുള്ളിൽ ചെന്നുള്ളതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ആലപ്പുഴ ജില്ലാ കളക്ടർ ജോൺ വി സാമുവൽ തകഴിയിൽ പ്രസാദിൻ്റെ വീടിലെത്തിയത്. ഭാര്യ ഓമനയും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു. കുടുംബം പ്രത്യേകിച്ച് തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലന്നും കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയെന്നും ജില്ലാ കലക്ടർ പറഞ്ഞു
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രാവിലെയാണ് അമ്പലപ്പുഴ പോലീസിന് കൈമാറിയത്. മരണകാരണം വിഷമുള്ളിൽ ചെന്നതാണെന്ന് പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. ഏത് വിഷമാണെന്ന് കണ്ടെത്താനായി സാമ്പിളുകൾ രാസ പരിശോധനക്കയച്ചിരിക്കുകയാണ്. പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് വായ്പാ കുടിശ്ശിക അല്ലെന്ന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ രാത്രി പുറത്തുവന്നിരുന്നു. സിബിൽ സ്കോറിനെ ബാധിച്ചത് മറ്റ് കാരണങ്ങൾ ആണെന്നാണ് കണക്കുകൾ നിരത്തിയുള്ള സർക്കാർ വാദം. ഇതോടെ കുടുംബം കടുത്ത ആശങ്കയിലാണ്. കുടുംബത്തിന്റെ ഏക വരുമാനമായ കൃഷിയുമായി മുന്നോട്ടുപോകാനുള്ള മാനസികാവസ്ഥയോ സാമ്പത്തികമോ ഇല്ലെന്ന് പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു.
ഉച്ചയോടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രസാദിന്റെ ആത്മഹത്യ കുറിപ്പിലെ വാദങ്ങൾ സർക്കാർ തള്ളുകയാണെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകാൻ ആണ് വിവിധ പാടശേഖരസമിതികളുടെയും കർഷക കൂട്ടായ്മകളുടെയും തീരുമാനം. നാളെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ കരിദിനം ആചരിക്കും.
Last Updated Nov 12, 2023, 1:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]