
ചൂടു കൂടുമ്പോൾ ലോഡ് കുറയ്ക്കണം ! ചോദ്യം ഉയരുന്നത് ഇക്കാര്യങ്ങളിലേക്ക്; പൈലറ്റിന് വിമാനം തിരിക്കാൻ പറ്റിയില്ലേ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ സംഭവിച്ചത് എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്നു കാണാവുന്ന ദൂരത്തിലാണെന്ന് വ്യോമയാന വിദഗ്ധർ. ടേക്ക് ഓഫ് ചെയ്ത് ഉടൻ തന്നെ വിമാനം വീണിരിക്കാമെന്നതിനാൽ എടിസി അധികൃതർക്ക് അപകടം മനസ്സിലാക്കാൻ സാധിച്ചിരിക്കാം. സാധാരണ ടേക്ക് ഓഫ് ചെയ്ത വിമാനം കാഴ്ചയിൽനിന്നു മറയുന്നതു വരെ എടിസിയിൽ നിന്നു നോക്കണമെന്നാണ് ചട്ടമെന്നും തിരക്കുള്ള സമയത്ത് ഇതു നിർബന്ധമല്ലെന്നും വിദഗ്ധർ പറയുന്നു.
സാധാരണ ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിലാണ് അപകട സാധ്യത. വിമാനത്തിൽനിന്ന് മേയ്ഡേ സന്ദേശം എടിസിക്കു ലഭിച്ചിട്ടുണ്ടെങ്കിൽ അടിയന്തര സാഹചര്യം, അപകടകരമായ അവസ്ഥ എന്നാണ് അർഥം. വിമാനം 625 അടി മുകളിലായിരിക്കണം. ടേക്ക് ഓഫ് ചെയ്ത് 2 മൈൽ പിന്നിട്ടുണ്ടെങ്കിൽ ഈ ഉയരം എന്തായാലും കവർ ചെയ്തിരിക്കണം. അത് ഇവിടെ സംഭവിച്ചിട്ടില്ല.
വിമാനത്തിൽ കയറ്റാവുന്ന ഭാരം തീരുമാനിക്കേണ്ടത് വിമാനക്കമ്പനിയാണ്. ഓരോ വിമാനത്തിനും ഓരോ റൺവേയിലും ഭാരത്തിന് (ടേക്ക് ഓഫ് വെയിറ്റ്) നിയന്ത്രണം ഉണ്ട്. അത് താപനില അനുസരിച്ച് മാറും. അപകടം സംഭവിച്ചത് ഉച്ചയ്ക്കാണ്. ഓരോ ഡിഗ്രി താപനില വർധിക്കുന്തോറും 2 ടൺ ഭാരം വീതം കുറയ്ക്കണം. ഓരോ വിമാനത്താവളത്തിനും സമയം, റൺവേയുടെ നീളം, താപനില എന്നിവയനുസരിച്ച് വിമാന ഭാരത്തിന്റെ ചാർട്ട് (ടെംപറേച്ചർ ആൻഡ് റൺവേ ചാർട്ട്) ഉണ്ട്. യാത്രക്കാരുടെ ഭാരം, കാർഗോയുടെ ഭാരം, വിമാനത്തിന്റെ ഭാരം ഇവയെല്ലാം പരിഗണിച്ചാണ് ഈ ചാർട്ട്. ടേക്ക് ഓഫ് ഭാരം കൂടിയാൽ വിമാനത്തിന് ലിഫ്റ്റ് (ഉദ്ദേശിച്ച രീതിയിൽ ഉയരാനാവില്ല) കിട്ടില്ല. ഇന്നത്തെ അപകടത്തിൽ വിമാനത്തിന് ലിഫ്റ്റ് കിട്ടിയിട്ടില്ലെന്നുതന്നെ കരുതാം.
ടേക്ക് ഓഫ് സമയത്ത് വി1, വി2 എന്നിങ്ങനെ രണ്ടു സ്പീഡുകളാണ് ഉള്ളത്. വി1 ന് മുൻപ് വിമാനം ടേക്ക് ഓഫ് ചെയ്യാൻ പാടില്ല. വി1 കഴിഞ്ഞാൽ ടേക്ക് ഓഫ് ചെയ്യാം. വി 2 കഴിഞ്ഞാൽ നിർത്താൻ പാടില്ല. നിർത്തിയാൽ വിമാനം റൺവേ കടന്നുപോകും. വി 2 കഴിഞ്ഞാണ് ടേക്ക് ഓഫിൽ പ്രശ്നം കണ്ടെത്തിയതെങ്കിൽ ടേക്ക് ഓഫ് പൂർത്തിയാക്കി തിരികെ ലാൻഡ് ചെയ്യാൻ വരണം. അതിനു മുൻപായി മേയ്ഡേ കോൾ കൊടുക്കണം. വിമാനത്തിന് ലിഫ്റ്റ് കിട്ടിയിട്ടില്ലാത്തതിനാൽ ഇവിടെ മേയ്ഡേ കോൾ കൊടുത്ത് തിരിക്കാൻ സാധിച്ചിട്ടില്ല. 2 മൈൽ പറന്ന വിമാനം ഇവിടെ 625 അടി ഉയരത്തിൽ എത്തിയിരിക്കില്ല.
മൂന്ന് ഡിഗ്രി ആംഗിളിലാണ് വിമാനം ടേക്ക് ഓഫ് ചെയ്യുക. ഒരു മൈൽ പിന്നിട്ടാൽ 300 അടി ഉയരത്തിൽ എത്തണം. 2 മൈൽ ആകുമ്പോഴേക്കും 600 അടി ഉയരത്തിൽ എത്തിയിരിക്കണം. പക്ഷേ ഇവിടെ ലിഫ്റ്റ് കിട്ടാത്തതിനാൽ ഈ ഉയരം താണ്ടിയിരിക്കാൻ സാധ്യതയില്ല. ഭാരത്തിന്റെ പ്രശ്നം പൈലറ്റ് അറിയുന്നത് വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷമാകാം. പുറപ്പെടുന്നതിനു മുൻപ് പൈലറ്റിന് ടേക്ക് ഓഫ് വെയിറ്റ് ചാർട്ട് നൽകിയിരിക്കും. പക്ഷേ അതിലേറെ ഭാരം കയറ്റിയിട്ടുണ്ടെങ്കിൽ ടേക്ക് ഓഫിനു ശേഷം മാത്രമേ പൈലറ്റിന് അറിയാനാവൂ.
മേയ്ഡേ കോൾ കൊടുത്താൽ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥയാണ്. അതു കൊടുത്താൽ വിമാനം ഉയർന്നു പോയി ഉടൻ തിരികെ വന്ന് ലാൻഡ് ചെയ്യണമെന്നാണ് നിയമം. പക്ഷേ ഇവിടെ വിമാനം തിരിക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള സമയം പൈലറ്റിന് കിട്ടിയിട്ടില്ല. തിരിക്കാനുള്ള ശ്രമവും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് വിഡിയോയിൽ വ്യക്തമാണ്. സാധാരണ 2000 അടി ഉയരത്തിൽ പോയിട്ട് വേണം തിരികെ വരാൻ. പക്ഷേ ഇവിടെ അതിനുള്ള സാഹചര്യമില്ല.
ഓരോ വിമാനത്താവളത്തിനും ഒബ്സ്റ്റക്കിൾ ചാർട്ട് (പറന്നുയരുമ്പാഴും ഇറങ്ങുമ്പോഴും റൺവേയുടെ പരിസരത്ത് വിമാനത്തിനു തടസ്സമുണ്ടാക്കാവുന്ന വസ്തുക്കളുടെ പട്ടിക) ഉണ്ടായിരിക്കും. അതിനാൽ എവിടെ വച്ച് വിമാനം തിരിക്കണമെന്ന് പൈലറ്റ് ഈ ചാർട്ട് നോക്കി മാത്രമേ തീരുമാനിക്കുകയുള്ളൂ. അല്ലെങ്കിൽ ഏതെങ്കിലും തടസ്സത്തിൽ വിമാനം തട്ടാനിടയുണ്ട്. അപകടത്തിൽപെട്ട വിമാനത്തിൽ 100 ടൺ ഇന്ധനമുണ്ടായിരുന്നെന്നാണ് വിവരം. ലണ്ടനിലേക്കു നേരിട്ടുള്ള വിമാനമായതിനാൽ ഫുൾ ടാങ്ക് ഇന്ധനമുണ്ടാകേണ്ടതാണ്.. ഈ മോഡൽ വിമാനത്തിൽ 100 ടൺ ആണ് ഇന്ധനഭാരം. ഡൈവേർഷൻ എടുക്കേണ്ടത് മുൻകൂട്ടി കണ്ടാണ് ഇത്രയും ഫ്യൂവൽ എടുക്കുക. ഗൾഫിലേക്കുള്ള വിമാനങ്ങളിലോ ഇടയ്ക്ക് മറ്റു വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന വിമാനങ്ങളിലോ ഇത്രയും ഇന്ധനം നിറയ്ക്കാറില്ല. പക്ഷേ ഇവിടെ പരമാവധി ഇന്ധനം നിറച്ചിട്ടുണ്ടാവും രണ്ടു ചിറകുകൾക്ക് കീഴിലും ബെല്ലിയിലുമായി മൂന്നിടത്താണ് ഇന്ധനടാങ്ക്.