
കപ്പൽ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? പണം പൊതുഖജനാവിൽനിന്ന് എടുക്കാതെ കമ്പനിയിൽനിന്ന് ഈടാക്കണം: ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കടലിൽ മുങ്ങിയ ഉടമസ്ഥർക്കെതിരെ പഴുതടച്ച് നിയമനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. നിലവിലെ നിയമങ്ങളും രാജ്യാന്തര കൺവൻഷനുകളും അനുസരിച്ച് എന്തു നടപടികൾ സ്വീകരിക്കാമെന്ന് സർക്കാർ അറിയിക്കണം. കപ്പൽ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ എംപി ടി.എൻ.പ്രതാപൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഇടപെടൽ. മറ്റൊരു കപ്പലിന് തീപിടിച്ച സാഹചര്യത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്തു നൽകാനും കോടതി നിർദേശം നൽകി. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾക്കൊപ്പം (എൻഐഎ)ക്ക് അന്വേഷണം നടത്താവുന്നതാണോയെന്നു പരിശോധിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി വീണ്ടും പരിഗണിക്കുന്ന 19നകം സർക്കാർ മറുപടി നൽകണം.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നടപടികൾ സ്വീകരിക്കാൻ ഒട്ടേറെ നിയമങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അഡ്മിറാലിറ്റി നിയമംപ്രകാരം കേസെടുക്കാവുന്നതാണ്. നിലവിലുള്ള നിയമങ്ങളും രാജ്യാന്തര കൺവൻഷനുകളും അനുസരിച്ച എന്തു നടപടികൾ സ്വീകരിക്കാമെന്ന് സർക്കാർ അറിയിക്കണം. പൊതുഖജനാവിൽനിന്ന് പൊതുജനങ്ങളുടെ ഒട്ടേറെ പണം ചെലവഴിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടായാൽ ഖജനാവിന് വീണ്ടും ഭാരമാകില്ലേ എന്ന് കോടതി ചോദിച്ചു. കപ്പൽ കമ്പനിയിൽനിന്ന് ഇത് ഈടാക്കാൻ നിയമപ്രകാരം കഴിയും. കമ്പനിക്കെതിരെ നടപടി എടുക്കണം. കപ്പല്‍ ചെയ്യുന്നത് ഉൾപ്പെടെ വഴികളുണ്ട്. നടപടിയില്ലാത്തതും മന്ദഗതിയുള്ള നടപടിയും കീഴ്വഴക്കമാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. യഥാസമയമുള്ള നടപടിയാണു വേണ്ടത്. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവമുണ്ടായാൽ നടപടിയെടുക്കാത്തത് കീഴ്വഴക്കമായി ചൂണ്ടിക്കാട്ടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്ന് പറയുന്നില്ലെന്നും വ്യക്തമാക്കി.
കേസ് പരിഗണിച്ചപ്പോൾ, കപ്പൽ അപകടം മൂലമുണ്ടായ നഷ്ടപരിഹാരത്തിന് മാരിടൈം നിയമത്തിൽ വകുപ്പുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മർച്ചന്റ് ഷിപ്പിങ് നിയമപ്രകാരം കേന്ദ്ര സർക്കാരിനും നടപടി എടുക്കാമെന്നും പറഞ്ഞു. കപ്പൽ അപകടം മൂലമുണ്ടായ നഷ്ടവും ഇതുവരെയുള്ള ചെലവും ഭാവിയിലുണ്ടാകുന്ന ചെലവും കണക്കാക്കേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ അറിയിക്കാൻ കോടതി നിർദേശിച്ചു. പരിസ്ഥിതി നാശത്തിനു പുറമെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയടിസ്ഥാനത്തിൽ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് കേന്ദ്രസർക്കാരിനു നടപടിയെടുക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴീക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വാൻ ഹയി 503 കപ്പലുമായി ബന്ധപ്പെട്ട വിഷയംകൂടി ചേർത്ത് ഹർജിയിൽ ഭേദഗതി വരുത്താന്‍ ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. ഹരീഷ് വാസുദേവനെ കോടതി അനുവദിച്ചു. തീരദേശ സംസ്ഥാനങ്ങൾക്ക് ഒട്ടേറെ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരത്തിൽ സർക്കാരിനു മുന്നിൽ ഒട്ടേറെ മാർഗങ്ങളുണ്ടെന്നും വ്യക്തമാക്കി. അതിന് പൊതുഖജനാവിൽനിന്നു പണം ചെലവഴിച്ചോണ്ടിരിക്കേണ്ടതില്ല. അതു കമ്പനിയിൽനിന്നു തിരിച്ചുപിടിക്കുകയാണ് വേണ്ടതെന്നു കോടതി അഭിപ്രായപ്പെട്ടു.