
ഒറ്റപ്പാലം – ഭാരതപ്പുഴയിലെ തീപ്പിടിത്തം തുടര്‍ക്കഥയാകുന്നു, പുഴയില്‍ തീയിടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പാലം നഗരത്തോട് ചേര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ആറു തവണയാണ് പുഴയില്‍ തീപ്പിടിത്തമുണ്ടായത്. ഏഴേക്കറോളം സ്ഥലം കത്തി നശിച്ചു. പുഴയില്‍ ദേശാടനപ്പക്ഷികള്‍ വരുന്ന സമയമായതിനാല്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്.
ആളുകള്‍ മനഃപൂര്‍വ്വം തീ ഇടുന്നതാണ് എന്നാണ് അധികൃതരുടെ നിഗമനം. തീ ഇടുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ആളുകള്‍ അനധികൃതമായി പുഴയിലേക്കിറങ്ങുന്നത് തടയാന്‍ പോലീസ് കാവല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.
ഭാരതപ്പുഴയില്‍ ഇത് ദേശാടനപ്പക്ഷികളുടെ സീസണാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പക്ഷികളുടെ വരവ്. ആറ്റുവഞ്ചിച്ചെടികള് പൂത്തു നില്ക്കുന്ന ഭാഗത്താണ് അവ ആവാസ കേന്ദ്രമൊരുക്കുക. പ്രജനന കാലമാണിത്. നാലു വര്‍ഷം മുമ്പ് പുഴയില്‍ തീപ്പിടിത്തമുണ്ടായി നിരവധി പക്ഷികള്‍ ചത്തൊടുങ്ങിയിരുന്നു. ഏറെ ചര്‍ച്ചയായ ആ സംഭവത്തില്‍ ഹരിത ട്രിബ്യൂണല്‍ ഇടപെട്ടു. പുഴ സംരക്ഷണത്തിന് കര്‍ശന നടപടി എടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. അതിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീടുള്ള നടപടികള്‍.
നഗരത്തില്‍നിന്ന് ആളുകള്‍ പുഴയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ജൈവവേലി ഉണ്ടാക്കല്‍, നടവഴികള്‍ അടക്കല്‍, പോലീസിന്റെ പരിശോധന എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നടപ്പാക്കി. ജലവിഭവവകുപ്പിന്റേയും ഒറ്റപ്പാലം നഗരസഭയുടേയും പോലീസിന്റേയും സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് അതിന് നേതൃത്വം കൊടുത്തത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കാര്യമായ തീപ്പിടിത്ത സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇടവേളക്കു ശേഷമാണ് ഇത്തവണ തീ വലിയ പ്രശ്നമായി മാറിയിരിക്കുന്നത്.
വിഷയം ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ജാനകീദേവി അറിയിച്ചു. പുഴക്ക് സംരക്ഷണ കവചമൊരുക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപടികളുണ്ടാവുമെന്ന് അവര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
