
വാടക ഗർഭധാരണത്തിനായി പെൺകുട്ടികളെ നിർബന്ധിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങൾ നൈജീരിയയിൽ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വാടക അമ്മമാരാകാൻ നിർബന്ധിക്കുന്ന ഈ ചൂഷണത്തിന് പിന്നിൽ വൻകിട ബിസ്സിനസ്സ് സംഘങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. ‘ബേബി ഫാക്ടറി’ എന്ന പേരിലാണ് ഈ രഹസ്യ പ്രവർത്തനം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാമൂഹ്യക്ഷേമ ഭവനങ്ങൾ, സ്വകാര്യ മെഡിക്കൽ പ്രാക്ടീസുകൾ, അനാഥാലയങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയുടെ മറവിലാണ് ഈ ബേബി ഫാക്ടറികൾ പ്രവർത്തിക്കുന്നത്. വ്യാപകമായ മനുഷ്യകടത്തും ഇതിനോട് അനുബന്ധമായി ഇവിടെ വളരുകയാണ്. നവജാത ശിശുക്കളുടെ ജനനം “കുട്ടികളുടെ വിളവെടുപ്പ്” എന്ന പേരിലാണ് ഇവർക്കിടയിൽ അറിയപ്പെടുന്നത്. മനുഷ്യ ശിശുക്കളുടെ വിൽപ്പന നൈജീരിയയിൽ ലാഭകരമായ ഒരു വ്യവസായമായി പരിണമിച്ചു കഴിഞ്ഞു. 2006-ല്‍ യുനെസ്കോ നൈജീരിയയിലെ ഏറ്റവും വ്യാപകമായ മൂന്നാമത്തെ കുറ്റകൃത്യമായി ഈ മനുഷ്യ ശിശു വിൽപ്പനയെ വിശേഷിപ്പിച്ചെങ്കിലും ഇത് തകർക്കാനുള്ള ശ്രമങ്ങൾ പരിമിതമായ വിജയം മാത്രമാണ് കണ്ടത്.
സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് കടത്തലുമാണ് രാജ്യത്തെ മറ്റ് മുൻനിര കുറ്റകൃത്യങ്ങൾ. രാജ്യത്തെ സാമൂഹികാവസ്ഥ തന്നെ ഇത്തരം ബേബി ഫാക്ടറികളുടെ നിലനിൽപ്പിന് സഹായകരമാണ്. സാമ്പത്തീക നേട്ടം എന്ന പ്രലോഭനത്തിൽ വഴങ്ങി കൗമാരക്കാർ ഗർഭം ധരിക്കാനും നവജാത ശിശുക്കളെ ഉപേക്ഷിക്കാനും തയ്യാറാകുന്നുവെന്നതാണ്. ഇതിന് തയ്യാറാകാത്തവരെ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെ നിർബന്ധിച്ച് ഇതിനായി ഉപയോഗിക്കുന്ന സംഘങ്ങളും ഇവിടെ നിരവധിയാണ്. കൂടാതെ, രാജ്യത്ത് വർദ്ധിച്ചുവരുന്ന വന്ധ്യത ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നു.
ബേബി ഫാമിംഗിനെതിരെ മനുഷ്യാവകാശ സംഘടനകൾ വ്യാപകമായ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇന്നും ഈ രീതികള്‍ നിലനിൽക്കുന്നു. 2011-ൽ ഇത്തരം സ്ഥാപനങ്ങളിലൊന്നിൽ നടത്തിയ റെയ്ഡിനിടെ സുരക്ഷാ സേന 32 ഗർഭിണികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കർക്കശമായ നിയമങ്ങൾ കാരണം, ഇത്തരത്തില്‍ ഗർഭം ധരിക്കേണ്ടിവരുന്ന പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രത്തിന് അനുവാദമില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവില്‍ നൈജീരിയയിൽ 14 വർഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗർഭച്ഛിദ്രം. ഇത് മുതലെടുത്താണ് ക്രമിനല്‍ സംഘങ്ങള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Last Updated Jan 11, 2024, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]