
തിരുവനന്തപുരം: മുങ്ങൽ വിദഗ്ദ്ധൻ ഈശ്വൽ മാൽപേയുടെ മക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ തയ്യാറാണെന്ന് അറിയിച്ച് കേരളത്തിലെ പ്രശസ്ത ആയുർവേദ ചികിത്സാ കേന്ദ്രമായ പുലാമന്തോൾ മൂസ്സ് ആയുർവേദ ആശുപത്രി. മാൽപേയുടെ സെറിബ്രൽ പാൾസി ബാധിതരായ രണ്ട് മക്കളേയും പുലാമന്തോൾ ആശുപത്രിയിൽ എത്തിച്ച് സൗജന്യമായി ചികിത്സയും താമസവും ഭക്ഷണവും ഒരുക്കാൻ തയ്യാറാണെന്ന് അധികൃതർ കേരളകൗമുദിയെ അറിയിച്ചു. പുലാമന്തോളിന്റെ തനത് പദ്ധതിയായ തണലിൽ ഉൾപ്പെടുത്തിയാണ് മാൽപേയുടെ മക്കൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നതെന്ന് ട്രസ്റ്റ് മെമ്പർ ഡോ. ശ്രീരാമൻ പറഞ്ഞു.
ആശുപത്രി അധികൃതർ വിവരം ഈശ്വർ മാൽപയെ അറിയിച്ചിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തിൽ ഒരു സഹായഹസ്തം ലഭിച്ചതെന്നും, ഉടൻ തന്നെ പുലാമന്തോളിൽ എത്തുമെന്നും മാൽപെ കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചു. 23 വയസുകാരനായ മകനും ഏഴ് വയസുകാരിയായ മകൾക്കുമാണ് ചികിത്സ ലഭ്യമാക്കേണ്ടത്. രണ്ട് പേർക്കും അച്ഛന്റെയും അമ്മയുടെയും സഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയില്ല. ഭിന്നശേഷി ബാധിച്ച 23കാരനായ മകൻ പൂർണമായും കിടപ്പിലായ അവസ്ഥയിലാണ്. മകൾക്ക് കുറച്ചു ദൂരമൊക്കെ പിടിച്ചു നടക്കാൻ സാധിക്കും. അച്ഛനേയും അമ്മയേയും മാത്രമാണ് അവർക്ക് തിരിച്ചറിയാൻ സാധിക്കുന്നത്. കുട്ടികളുടെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും മാൽപെ പറഞ്ഞു. ഇതേ അവസ്ഥയിലുള്ള മറ്റൊരു മകനും മാൽപേയ്ക്ക് ഉണ്ടായിരുന്നു. രണ്ട് വർഷം മുൻപ് 23ാം വയസിൽ ഈ മകൻ മരണപ്പെട്ടു. ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായുള്ള തിരച്ചിലിൽ സജീവമായി തന്നെ ഈശ്വൽ മാൽപെ ഭാഗമായിരുന്നു.
അഷ്ടവൈദ്യ പരമ്പരയിലെ പ്രഗത്ഭനായ ഡോ. ആര്യന്റെ നേതൃത്വത്തിൽ ഡോ. റോഷ്നി, ഡോ. ശ്രീരാമൻ, ഡോ. ജയശങ്കരൻ എന്നിവരടങ്ങിയ വിദഗ്ദ്ധ പാനൽ കുട്ടികളെ ചികിത്സിക്കും. കുട്ടികളെ നേരിട്ടു കണ്ട് പരിശോധിച്ചതിന് ശേഷമെ ചികിത്സാ വിധി നിർണയിക്കാൻ കഴിയുകയുള്ളൂവെന്ന് ഡോ. ശ്രീരാമൻ പ്രതികരിച്ചു. സെറിബ്രൽ പാൾസി ബാധിച്ച നിരവധി പേരെ തങ്ങളുടെ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
തണൽ പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുലാമന്തോൾ മൂസ്സ് ആയുർവേദയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ചികിത്സ പൂർണമായും സൗജന്യമായി ഈ പദ്ധതിയിൽ നടത്തി വരുന്നു. സ്ഥാപനത്തിന്റെ ലാഭത്തിൽ നിന്നുള്ള വിഹിതമാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും സൗജന്യ ഒപിയും ചികിത്സയും തണൽ പദ്ധതിയിൽ ലഭ്യമാക്കുന്നു.