
ബംഗളൂരു: മര്യാദയ്ക്ക് വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബംഗളൂരുവിലാണ് സംഭവം. എത്തിയോസ് സർവീസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. യുവതിയുടെ ഭർത്താവും മാദ്ധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ, യുവാവിന്റെ ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
‘ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം. പ്രത്യേകിച്ച് കർണാടകയിൽ. അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് വീഴാൻ സാദ്ധ്യതയുണ്ട് ‘, എന്നാണ് നികിത് ഷെട്ടി അയച്ച സന്ദേശം. ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും മന്ത്രി ഡികെ ശിവകുമാറിനെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. നികിതിനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് കമ്പനി ജീവനക്കാരനെതിരെ നടപടിയെടുത്തത്.
‘എന്ത് വസ്ത്രം ധരിക്കണമെന്ന ഒരാളുടെ അവകാശത്തിൽ ഇടപെടുകയും അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരൻ. സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ പെരുമാറ്റം തികച്ചും അസ്വീകാര്യവും എത്തിയോസ് സർവീസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്. സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങൾ ഉടനടി നടപടി സ്വീകരിച്ചു. നികിതിനെ അഞ്ച് വർഷത്തേക്ക് കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു. പൊലീസ് നികിതിനെതിരെ കേസെടുക്കുകയും ചെയ്തു. അതിക്രമങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കില്ല. കമ്പനിയുടെ നിലവാരം ഉയർത്തിപ്പിടിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ തുടർന്നും സ്വീകരിക്കും ‘, എത്തിയോസ് കമ്പനി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]