
<p>ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. 66 റണ്‍സെടുത്ത് താരം പുറത്തായിരുന്നു. എന്നാല്‍ 51 റണ്‍സെടുത്തപ്പോഴെ സ്മിത്തിനെ തേടി ഒരു നേട്ടമെത്തി. ലോര്‍ഡ്സ് ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റെക്കോഡാണ് സ്മിത്തിന്റെ പേരിലായത്. ലോര്‍ഡ്സില്‍ അദ്ദേഹിന് ആകെ 578 റണ്‍സായി.</p><p>വാറന്‍ ബാര്‍ഡ്സ്ലി (ഓസ്ട്രേലിയ – 575), സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് (വെസ്റ്റ് ഇന്‍ഡീസ് – 571), സര് ഡൊണാള്‍ഡ് ബ്രാഡ്മാന് (ഓസ്ട്രേലിയ – 551), ശിവ്നരൈന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ് – 512), ദിലീപ് വെങ്സര്‍ക്കാര്‍ (ഇന്ത്യ -508), അലന് ബോര്‍ഡര്‍ (ഓസ്ട്രേലിയ -503) എന്നിവരെയാണ് സ്മിത്ത് മറികടന്നത്. ലോര്‍ഡ്സില്‍ മാത്രം സ്മിത്ത് രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 2015 ലെ ആഷസില്‍ നേടിയ 215 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.</p><p>മത്സരത്തില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 212ന് അവസാനിച്ചിരുന്നു. സ്മിത്തിന് പുറമെ ബ്യൂ വെബ്സ്റ്റര്‍ 72 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഓസീസിനെ തകര്‍ത്തത്. മാര്‍കോ ജാന്സന് മൂന്ന് വിക്കറ്റുണ്ട്. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവര്‍ നാലിന് 67 എന്ന നിലയിലായിരുന്നു ഓസീസ്. ആറാം ഓവറില്‍ ടീമിന് ഇരട്ട പ്രഹരമേറ്റു. റബായുടെ ഓരോവറില്‍ ഉസ്മാന് ഖവാജയും (0), കാമറൂണ്‍ ഗ്രീനും (4) പുറത്തായി. ഇരുവരും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്.</p><p>പിന്നീട് മര്‍നസ് ലബുഷെയ്നെ (17) മാര്‍കോ ജാന്സന് വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്നെയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ട്രാവിസ് ഹെഡും (11) മടങ്ങി. വിക്കറ്റ് കീപ്പര്‍ക്ക് തന്നെ ക്യാച്ച്. പിന്നീട് വെബ്സ്റ്റര്‍ – സ്മിത്ത് സഖ്യം വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 79 റണ്‍സാണ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ എയ്ഡന്‍ മാര്‍ക്രമിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്മിത്ത് പുറത്തായി. സ്ലിപ്പില്‍ മാര്‍കോ ജാന്സന് ക്യാച്ച്. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.</p><p>പിന്നാലെ അവസാന സെഷന്റെ തുടക്കത്തില്‍ ക്യാരിയെ കേശവ് മഹാരാജ് ബൗള്‍ഡാക്കി. ക്യാരി – വെബ്സ്റ്റര്‍ കൂട്ടുകെട്ട് 46 റണ്‍സ് ചേര്‍ത്തിരുന്നു. തുടര്‍ന്നെത്തിയ പാറ്റ് കമ്മിന്‍സിനെ (1) റബാദ് ബൗള്‍ഡാക്കി. വൈകാതെ വെബ്സ്റ്ററും മടങ്ങി. റബാദയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. നതാന്‍ ലിയോണിനും (0) തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ (1) ബൗള്‍ഡാക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയു ചെയ്തു. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.</p><p></p><p> </p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]