
ഇ.ഡി അസി.ഡയറക്ടർ പ്രതിയായ കൈക്കൂലി കേസ്: മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച് സർക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ. ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് ചൊവ്വാഴ്ച വരെ സമയം അനുവദിച്ച ജസ്റ്റിസ് എ.ബദറുദീൻ. അന്ന് കേസിൽ വാദം നടത്തി തീർപ്പാക്കുമെന്നും വ്യക്തമാക്കി.
നേരത്തെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ശേഖർ കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഇന്നു വരെ തടയുകയും ചെയ്തിരുന്നു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച വരെ കോടതി നീട്ടിയിട്ടുണ്ട്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിക്കുകയായിരുന്നു. എന്തുകാണ്ടാണ് മറുപടി നൽകാൻ വൈകുന്നതെന്ന് കോടതി ഇതിനിടെ ആരാഞ്ഞു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.
ഇ.ഡി അസി.ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസാണ് കേസെടുത്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥനെതിരെ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് നേരത്തെ വിജിലൻസ് വ്യക്തമാക്കിയിരുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിന്റെ പേരിലുള്ള കേസ് ഒതുക്കി തീർക്കാൻ ഇടനിലക്കാർ വഴി 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. ഇടനിലക്കാരായ കൊച്ചി സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ തുടങ്ങിയവർ അറസ്റ്റിലാവുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.