
വീണ്ടും മാറ്റി, ഇത്തവണ റോക്കറ്റിൽ ഇന്ധന ചോർച്ച; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂയോർക്ക് ∙ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്. പരിശോധന തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ഇന്ന് വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം) യാത്ര പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ 3 തവണ യാത്ര മാറ്റിവച്ചിരുന്നു.
‘‘സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനയ്ക്കിടെ തിരിച്ചറിഞ്ഞ ലിക്വിഡ് ഓക്സിജൻ ചോർച്ച നന്നാക്കാൻ സ്പേസ് എക്സ് ടീമുകൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിനായി, ബുധനാഴ്ചത്തെ ഫാൽക്കൺ 9 ആക്സിയം-4 ന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണം മാറ്റി. പൂർത്തിയായിക്കഴിഞ്ഞാൽ പുതിയ വിക്ഷേപണ തീയതി അറിയിക്കും.’’– സ്പേസ് എക്സ് അറിയിച്ചു.
രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ പൗരനാകാനാണ് വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശുവിന്റെ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ആക്സിയം 4 എന്നു പേരിട്ടിരിക്കുന്ന യാത്ര ലക്ഷ്യം നേടിയാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകർ.
യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണു 4 യാത്രികരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗൺ സി213 പേടകത്തിലാണു യാത്രക്കാർ ഇരിക്കുക. പരിചയസമ്പന്നയായ ഗഗനചാരി പെഗ്ഗി വിറ്റ്സൻ (യുഎസ്) നയിക്കുന്ന യാത്രയിൽ സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു മറ്റു യാത്രികർ. 1984 ഏപ്രിൽ 3ന് ആയിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര.