
മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ താരതമ്യേന ചെറിയ സ്കോറിലാണ് മുംബൈ പുറത്തായത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 224ന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന മുന്‍നിര തകര്‍ന്നപ്പോള്‍ ഷാര്‍ദുല്‍ ഠാക്കൂറിന്റെ (69 പന്തില്‍ 75) ഇന്നിംഗ്സാണ് 200 കടത്താന്‍ സഹായിച്ചത്. പൃഥ്വി ഷാ (46), ഭുപന് ലാല്‍വാനി (37) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. നന്നായി തുടങ്ങിയിട്ടും മുതലാക്കാന്‍ മുംബൈക്് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ക്ക് ഇന്നും തിളങ്ങാനായില്ല. കൗമാരതാരം മുഷീര്‍ ഖാനും (6) നിരാശപ്പെടുത്തി.
ഇപ്പോള്‍ മുംബൈയുടെ ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗിനെതിരെ സംസാരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. സാധാരണ ഷോട്ടുകള്‍ വിക്കറ്റ് കളഞ്ഞെന്നാണ് സച്ചിന് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”മികച്ച തുടക്കത്തിന് ശേഷം മുംബൈ താരങ്ങള്‍ ചില സാധാരണ ഷോട്ടുകള്‍ കളിച്ച് പുറത്തായി. മറ്റൊരു വശത്ത് വിദര്‍ഭ നന്നായി പന്തെറിഞ്ഞു, മുംബൈ താരങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വിദര്‍ഭയുടെ ബൗളര്‍മാര്‍ക്ക് സാധിച്ചു. മത്സരം പുരോഗമിക്കുമ്പോള്‍ നിരവധി ആവേശകരമായ സെഷനുകള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിക്കറ്റില്‍ നിറയെ പുല്ലുണ്ടെന്ന് മാത്രമല്ല, സ്പിന്നര്‍മാര്‍ക്ക് ടേണും ബൗണ്‍സും ലഭിക്കുന്നുണ്ട്. മുംബൈ ഓപ്പണര്‍മാരുടെ മികച്ച കൂട്ടുകെട്ടിന് ശേഷം വിര്ഭയ്ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താനായി. ആദ്യ സെഷന് വിദര്ഭയുടേതായിരുന്നു.” സച്ചിന് കുറിച്ചിട്ടു.
മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി – ഭുപന് സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു മുംബൈക്ക്. സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പൃഥ്വിയും മടങ്ങി. തുടര്‍ന്നെത്തിയ മുഷീര്‍ ഖാന് (6), അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7), ഹാര്‍ദിക് തമോറെ (5), ഷംസ് മുലാനി (13) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാര്‍ദുല്‍ നടത്തിയ പോരാട്ടമാണ് സ്കോര്‍ 200 കടത്തിയത്. തുഷാന്‍ ദേശ്പാണ്ഡെ (14) ഷാര്‍ദുലിന് നിര്‍ണായക പിന്തുണ നല്കി. മൂന്ന് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നായിരുന്നു ഷാര്‍ദുലിന്റെ ഇന്നിംഗ്സ്. തനുഷ് കൊട്യനാണ് (8) പുറത്തായ മറ്റൊരു താരം. ധവാന് കുല്‍ക്കര്‍ണി (0) പുറത്താവാതെ നിന്നു. ഹര്‍ഷ് ദുബെ, യഷ് താക്കൂര്‍ എന്നിവര്‍ വിദര്‍ഭയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംഗില്‍ വിദര്‍ഭ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 31 എന്ന നിലയിലാണ് വിദര്‍ഭ. ധ്രുവ് ഷൊറേ (0), അമന് മൊഖാദെ (8), കരുണ്‍ നായര്‍ (0) എന്നിവര്‍ മടങ്ങി. അഥര്‍വ ടൈഡെ (21), ആദിത്യ തക്കറെ (0) എന്നിവരാണ് ക്രീസില്‍. കുല്‍ക്കര്‍ണിക്ക് രണ്ട് വിക്കറ്റുണ്ട്.
Last Updated Mar 10, 2024, 8:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]