ശ്രീനഗർ : ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. നായ്ബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്നു സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറും ഉൾപ്പെടുന്നു. കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യവും രാഷ്ട്രീയ റൈഫിൾസ് സംഘവുമെത്തിയത്. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയിൽ തെരച്ചിലിനിടെ രാവിലെ ഒൻപതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
നവംബർ എട്ടിനാണ് ക്വിഷ്ത്വാറിൽ നിന്നുള്ള രണ്ട് ഗ്രാമവാസികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ (വിഡിജി) അംഗങ്ങളായിരുന്നു ഇവർ. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ ഭീകരർ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാർ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കാശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നുരാവിലെ ശ്രീനഗറിലെ സബർവാൻ വനമേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഇന്നലെ ബാരമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.നവംബർ രണ്ടിന് കാശ്മീരിൽ രണ്ട് വ്യത്യസ്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉസ്മാൻ ലഷ്കരി ഉൾപ്പെടെ മൂന്ന് ഭീകരെ സുരക്ഷാ സേന വധിച്ചിരുന്നു. രണ്ട് പൊലീസുകാർക്കും രണ്ട് സിആർപിഎഫ് ജവാൻമാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]