നീലേശ്വരം: ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലായിടത്തും ഒന്നിച്ചായിരുന്നു സന്ദീപും ബിജുവും രതീഷും രഞ്ജിത്തും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ട് ദുരന്തം ജീവനെടുത്തപ്പോൾ ഇവർ ഒന്നിച്ചുള്ള ആഘോഷങ്ങളുടെയും സന്തോഷങ്ങളുടേയും വീഡിയോ ദൃശ്യങ്ങൾ കണ്ട് നെഞ്ചുപൊടിയുകയാണ് കിണാവൂർ ഗ്രാമത്തിന്. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ അദ്ധ്വാനിച്ച് കുടുംബം പുലർത്തിയ ഈ ചെറുപ്പക്കാരുടെ ഒന്നിച്ചുള്ള വിയോഗം താങ്ങാനാവാതെ കണ്ണീർ വാർക്കുകയാണ് ഇവിടുത്തുകാർ.
കിണാവൂരിലെ തീയസമുദായത്തിന്റെ പ്രധാന ക്ഷേത്രമായ കണ്ണൻകുന്ന് ചെറളത്ത് ഭഗവതിക്ഷേത്രം ഈ പ്രാവശ്യത്തെ കളിയാട്ടം തന്നെ ഒഴിവാക്കിയിരിക്കുകയാണ്.ക്ഷേത്രത്തിലെ യുവജനക്കൂട്ടായ്മയിലെ മുൻനിരയിലായിരുന്നു ബിജുവും രഞ്ജിത്തും സന്ദീപും.
കഴിഞ്ഞ 28ന് തെരു അഞ്ഞൂറ്റമ്പലം ക്ഷേത്ര കളിയാട്ടത്തിനിടെ അർദ്ധരാത്രിയോടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി ചികിത്സയിലായിരുന്ന സന്ദീപാണ് ആദ്യം മരിച്ചത്. പിറ്റേദിവസം രതീഷും അന്ന് വൈകുന്നേരത്തോടെ ബിജുവും മരണത്തിന് കീഴടങ്ങി. ഏറ്റവും ഒടുവിലായി ഇന്നലെ രഞ്ജിത്തും മരിച്ചതോടെ ഒരുമിച്ച് കളിയാട്ടം കാണാൻ പോയ നാലു പേരും ഓർമ്മയായി. കളിയാട്ടങ്ങൾ ഹരമായിരുന്നു ഊ ഉറ്റചങ്ങാതിമാർക്ക്. തെയ്യക്കെട്ട് സ്ഥലങ്ങളിലെല്ലാം നാലുപേരും എത്തുമായിരുന്നു. കളിയാട്ടത്തിന് തുടക്കമിടുന്ന അഞ്ഞൂറ്റമ്പലം വീരർ കാവിൽ വർഷങ്ങളായി ഇവർ പോകാറുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
അപകട ദിവസം നാലുപേരും ചോയ്യംങ്കോട് ബസാറിൽ എത്തി മറ്റ് സുഹൃത്തുക്കളോടൊപ്പം അല്പനേരം ചിലവഴിച്ച ശേഷമാണ് ബിജുവിന്റെ സി.എൻ.ജി ഓട്ടോയിൽ നീലേശ്വരത്തേക്ക് പുറപ്പെട്ടത്. ചെറുവത്തൂരിൽ നിന്നും ഗ്യാസ് നിറച്ച ശേഷം നീലേശ്വരം ദേശീയപാതക്കരികിൽ വണ്ടി നിർത്തിയിട്ടാണ് സംഘം അഞ്ഞൂറ്റമ്പലത്തിലേക്ക് പോയത്. തെയ്യം വ്യക്തമായി കാണാനാവുന്ന തരത്തിലായിരുന്നു നാലുപേരും നിന്നത്. ഒന്ന് പിടഞ്ഞുമാറാൻ പോലും കഴിയാതെയാണ് ഇവരെ തീ വിഴുങ്ങിയത്. നാടിന്റെ പൊതുവിഷയങ്ങളിലെല്ലാം മുൻനിരയിൽ നിന്നിരുന്ന ചെറുപ്പക്കാരായിരുന്നു നാലുപേരും. സന്ദീപിനും ബിജുവിനും പറക്കമുറ്റത്ത് കുഞ്ഞുങ്ങളാണുള്ളത്. രജിത്തിന്റെ മാതാപിതാക്കൾ അസുഖബാധികരാണ്. കുഞ്ഞിനാകട്ടെ വെറും നാലുമാസം മാത്രമാണ് പ്രായം.സഹോദരിമാരടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്.
നീലേശ്വരം വെടിക്കെട്ടപകടം: ഇനി അനാഥം രഞ്ജിത്തിന്റെ കുടുംബം
തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര ഉത്സവത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂരിലെ രഞ്ജിതും മരിച്ചതോടെ ഒരു കുടുംബം കൂടി അനാഥമായി.ഭാര്യയും ഒരു കുട്ടിയുമുള്ള രഞ്ജിത് കെ.എസ്.ഇ.ബിയിൽ കരാർ വ്യവസ്ഥയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് അപകടത്തിനിരയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെ കാഞ്ഞങ്ങാട്ടെ ജുവല്ലറിയിൽ സെയിൽസ് മാനായിരുന്ന രഞ്ജിത്ത് നടുവേദനയെ തുടർന്ന് ജോലി ഒഴിവാക്കി കെ. എസ്.ഇ.ബിയിൽ ഡ്രൈവറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. നിത്യരോഗികളായ അച്ഛൻ കുഞ്ഞിരാമന്റെയും അമ്മ ഉഷയുടെയുടെയും പുർണ്ണ ചുമതല രഞ്ജിതിനായിരുന്നു. രഞ്ജിത്തിന്റെ വിയോഗത്തോടെ ഈ കുടുംബത്തിന്റെ ഏകവരുമാനവും ഇല്ലാതായിരിക്കുകയാണ്.
ഒഴിവ് ദിവസങ്ങളിൽ കിണാവൂരിലെ കണ്ണൻകുന്ന് ചെറളത്ത് ഭഗവതി ക്ഷേത്ര ഭരണ സമിതി ഖജാൻജിയുടെ ചുമതല കൂടി ഉള്ളതിനാൽ അവിടെയും സജീവമായിരുന്നു രഞ്ജിത്.വിവാഹിതനാവുന്നതിന് മുമ്പ് ക്ഷേത്രം യുവജനവേദി പ്രവർത്തകനായിരുന്നു. പൂരക്കളി കമ്മറ്റിയിലും സജീവമായിരുന്നു. രഞ്ജിത് ‘ അത് പോലെ വെടിക്കെട്ടപകടത്തിൽ മരിച്ച സന്ദീപ്, ബിജു, എന്നിവരും യുവജനവേദി പ്രവർത്തകരും പൂരക്കളി കമ്മറ്റിയിലും സജീവമായിരുന്നു.പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച രതീഷും പൂരക്കളി കമ്മറ്റിയിൽ സജീവമായിരുന്നു.
വടക്കേ മലബാറിലെ ആദ്യത്തെ കളിയാട്ടമായതിനാലാണ് ഇവർ നാലു പേരും ജോലി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്ര വിശ്വാസികളായ ഇവർ നാലുപേരും മിക്ക ക്ഷേത്രങ്ങളിലും കളിയാട്ട ചടങ്ങുകളും പൂരക്കളിയും കാണാൻ ഒന്നിച്ചാണ് പോവുക പതിവ്.അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലും ജോലി കഴിഞ്ഞ് ഒന്നിച്ച് പോവുകയാണുണ്ടായത്.ഇവരുടെ നാലുപേരുടെ ദുരന്തം കിണാവൂർ ഗ്രാമത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. ഇവർ എല്ലാവരുടെയും വീടുകൾ ഒരു കിലോമീറ്റർ ചുറ്റളവിലാണ് .