
കേരള സർക്കാരിന്റെ കേരളീയം പരിപാടിയെക്കുറിച്ച് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളീയം പരിപാടിയിൽ ജി.എസ്.ടി ഉദ്യോഗസ്ഥരെ പണപ്പിരിവിന് നിയോഗിച്ചുവെന്നും ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാർഡ് ജി.എസ്.ടി അഡി. കമ്മീഷണർക്കാണെന്നും (ഇന്റലിജൻസ്) അദ്ദേഹം ആരോപിച്ചു.
നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്പോൺസർഷിപ്പ് പിരിക്കാൻ നിയോഗിച്ചത് ഗുരുതര തെറ്റാണ്. കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് പിണറായി ഭരണത്തിൽ നടന്നത്. നികുതി വെട്ടിപ്പുകാർക്ക് പേടിസ്വപ്നമാകേണ്ട ജി.എസ്.ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പണം പിരിക്കാൻ നടക്കുന്നത് അധികാര ദുർവിനിയോഗവും അപഹാസ്യവുമാണ്.
ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം. മാസങ്ങളായി സംസ്ഥാനത്തെ നിരവധി ക്വാറികളിലും സ്വർണ്ണ കടകളിലും ജി.എസ്.ടി ഇന്റലിജിൻസ് റെയ്ഡ് നടക്കുന്നുണ്ട്. എന്നാൽ സർക്കാരിലേക്ക് നികുതി അടപ്പിക്കേണ്ടതിന് പകരം നിയമലംഘകരിൽ നിന്നും സ്പോൺസർഷിപ് സംഘടിപ്പിച്ച് മുഖ്യന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങാനാണ് ഉദ്യോഗസ്ഥർക്ക് തിടുക്കം. സംസ്ഥാന സർക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ശതമാനം സ്പോൺസർഷിപ്പ് നൽകി നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കിയെന്നത് ഞെട്ടിക്കുന്നതാണ്. ഇത് ക്രിമിനൽ കുറ്റമാണ്. സ്വർണക്കടക്കാരേയും ക്വാറി, ബാർ ഉടമകളേയും ഭീക്ഷണിപ്പെടുത്തിയും കടുത്ത സമ്മർദം ചെലുത്തിയുമാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയത്.
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു. ആരൊക്കെയാണ് കേരളീയത്തിന്റെ സ്പോൺസർമാരെന്നും എത്ര തുകയ്ക്ക് തുല്യമായ സ്പോൺസർഷിപ്പാണ് അവർ നൽകിയതെന്ന് അടിയന്തിരമായി സർക്കാർ വെളിപ്പെടുത്തണമെന്നും സതീശൻ വ്യക്തമാക്കി.
Story Highlights: VD Satheesan criticizes Keraleeyam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]