വാഷിങ്ടൻ ∙ ഇസ്രയേൽ ആക്രമിക്കുമെന്ന് ഖത്തറിന് മുന്നറിയിപ്പു നൽകാൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ യുഎസ് പ്രസിഡന്റ്
ചുമതലപ്പെടുത്തിയിരുന്നെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന് ലീവിറ്റ്. ‘ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണം ദൗർഭാഗ്യകരമാണെന്നാണ് പ്രസിഡന്റ് ട്രംപ് കരുതുന്നത്.
ആക്രമണത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുമായി ട്രംപ് സംസാരിച്ചു. ഖത്തറിന്റെ മണ്ണിൽ ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കില്ലെന്ന് ഖത്തർ അമീറിന് ട്രംപ് ഉറപ്പ് നൽകി’ – കാരലിന് ലീവിറ്റ് പറഞ്ഞു.
ഇസ്രയേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഖത്തർ ഇസ്രയേലിന്റേത് തെമ്മാടിത്തരമാണെന്നും ഇസ്രയേൽ മധ്യപൂർവ മേഖലയെ സ്ഥിരം സംഘർഷ ഭൂമിയാക്കുകയാണെന്നും പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുള്ള കടന്നു കയറ്റത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഖത്തർ വ്യക്തമാക്കി. ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന യുഎസിന്റെ അവകാശവാദം തള്ളിയ ഖത്തർ, സ്ഫോടനശബ്ദം കേട്ട
ശേഷമാണ് സന്ദേശമെത്തിയതെന്നും വ്യക്തമാക്കി. അതേസമയം, ഖത്തർ അതിന്റെ സുരക്ഷ സംരക്ഷിക്കാനും പരമാധികാരം നിലനിർത്താനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ഖത്തർ അമീർ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.
വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. സ്ഫോടനത്തിനു പിന്നാലെ, ജനങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ സർക്കാർ നിർദേശം നൽകി.
പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളുടെ ബേയ്സ്മെന്റിലും ബങ്കറുകളിലും അഭയം തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]