
ബെംഗളൂരു: ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയത തുടരുന്നു. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പൊലീസ് തടയാമെങ്കിൽ തടയട്ടെ എന്നും പവൻ കല്യാൺ വെല്ലുവിളിച്ചു.
നായിഡുവിന്റെ അറസ്റ്റിനെ തുടർന്ന് പൊലീസും ജനസേനാ പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം, നായിഡുവിനെ ഇനിയും കോടതിയിൽ ഹാജരാക്കിയില്ല. ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്നായിരുന്നു വിവരം. പ്രമുഖ അഭിഭാഷകൻ സിദ്ധാർഥ് ലുത്ര നായിഡുവിന് വേണ്ടി ഹാജരാകാൻ വിജയവാഡയിലെത്തിയിട്ടുണ്ട്. അറസ്റ്റിലായ നായിഡു ഇപ്പോഴും ഗുണ്ടൂരിലെ സിഐഡി ഓഫീസിൽ തുടരുകയാണ്.
അതിനിടെ, നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരണം വന്നു. സ്കിൽ ഡെവലെപ്മെന്റ് പദ്ധതി കേസിൽ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തി. കേസിൽ 37-ാം പ്രതിയായിരുന്നു ചന്ദ്രബാബു നായിഡു. 2015-ൽ അന്നത്തെ ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയൽ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ആദ്യഗഡു എത്രയും പെട്ടെന്ന് പാസ്സാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ കുറിപ്പ് സിഐഡി വിഭാഗം പുറത്ത് വിടുകയായിരുന്നു.
Last Updated Sep 9, 2023, 10:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]