
കോഴിക്കോട് ∙ കരിക്കാംകുളം ഫ്ലോറിക്കൻ റോഡിൽ വാടക വീട്ടിൽ കൊല്ലപ്പെട്ട സഹോദരിമാരുടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയും.
മൃതദേഹങ്ങൾ വെള്ളത്തുണി പുതപ്പിച്ച് നിലത്തു കിടത്തിയ നിലയിലായിരുന്നു. നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡ് പുറത്തണ്ടേരി പറമ്പ് ‘പൗർണമി’ വീട്ടിൽ താമസിക്കുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
സഹോദരന് പ്രമോദിനെ (62) കാണാനില്ല. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.
2 പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തളർന്നു കിടപ്പിലായിരുന്നു ശ്രീജയ.
വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാർക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്.
സഹോദരിമാർ മരിച്ച വിവരം അറിഞ്ഞു പുലർച്ചെ ബന്ധുക്കളും നാട്ടുകാരും വീട്ടിൽ എത്തിയപ്പോൾ വെള്ളത്തുണി പുതപ്പിച്ചു കിടത്തിയതാണ് കണ്ടത്. പ്രമോദിനെ കണ്ടെത്തിയെങ്കിൽ മാത്രമേ കൊലപാതകത്തിന്റെ ചുരുളഴിയൂ.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ പ്രമോദിനെ അയൽവാസികൾ കണ്ടിരുന്നു. പ്രായമായ ശ്രീജയ അവശ നിലയിലാണെന്നും പുഷ്പലളിതയ്ക്ക് പ്രായാധിക്യത്തിന്റെ അസുഖങ്ങൾ ഉണ്ടെന്നും പറയാറുണ്ടെന്നു അയൽവാസികൾ പറഞ്ഞു.
ബന്ധുവിനോട് ശ്രീജയ മരിച്ച വിവരം മാത്രമാണ് ഫോണിൽ പറഞ്ഞത്. രണ്ടു പേർ മരിച്ചതായി വിവരം നൽകിയാൽ സംശയം ഉണ്ടാകുമെന്നതിലാകാം ഒരാളുടെ പേരു മാത്രം പറഞ്ഞത് എന്നാണ് പൊലീസ് നിഗമനം.
തുടർന്നു വീടിന്റെ മുൻവശം അടച്ചെങ്കിലും താക്കോൽ അവിടെത്തന്നെ വച്ച നിലയിലാണ്.
ഇംഗ്ലിഷ് പള്ളിക്ക് സമീപം മൂലക്കണ്ടിയിൽ നിന്നു 47 വർഷം മുൻപ് വീട് ഭാഗം ചെയ്താണ് ഇവർ 3 പേരും മലാപ്പറമ്പിലും പിന്നീട് വേങ്ങേരി കണ്ണാടിക്കൽ റോഡിൽ നായർ ബസാറിലും താമസം തുടങ്ങിയത്. 3 പേരും അവിവാഹിതരാണ്.
പ്രമോദ് നേരത്തെ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കൽ ജോലി ചെയ്തിരുന്നു. 3 വർഷം മുൻപാണ് ഇവർ ഫ്ലോറിക്കൻ റോഡിലെ വി.ഉണ്ണിക്കൃഷ്ണ മേനോന്റെ വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.
പിന്നീട് ശ്രീജയക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടിൽ ഇരുവരെയും ശ്രുശ്രൂഷിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച ശ്രീജയയുടെ പെൻഷനാണ് ഏക വരുമാന മാർഗം.
എന്നാൽ സ്വത്ത് ഭാഗം വച്ചതിൽ 3 പേർക്കും പണം നൽകിയിട്ടുണ്ടെന്നും അതു ബാങ്കിൽ ഉണ്ടാകുമെന്നാണ് പറയുന്നത്. 3 പേർക്കും ബന്ധുക്കളോട് അടുപ്പം കുറവാണ്.
സംഭവത്തിൽ ദുരൂഹത നീങ്ങണമെങ്കിൽ സഹോദരൻ പ്രമോദിനെ കണ്ടെത്തണം.
പ്രമോദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫറോക്ക് പാലം ജംക്ഷൻ വരെ എത്തിയതായി മനസ്സിലായിട്ടുണ്ട്. തുടർന്നു മൊബൈൽ ഫോൺ സിഗ്നൽ ഇല്ലെന്നു പറയുന്നു.
പ്രമോദിനു ഫറോക്കിൽ ബന്ധുക്കൾ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചെങ്കിലും അങ്ങനെയാരും ഇല്ലെന്നാണ് അറിഞ്ഞത്. മാത്രമല്ല, മാസങ്ങൾക്ക് മുൻപ് അപകടം പറ്റിയതിനാൽ പ്രമോദിന് നടക്കാൻ പ്രയാസമുള്ളതായും ബന്ധുക്കൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]