
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കുശേഷമുള്ള പൊതുപരിപാടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടര് പട്ടിക ആരോപണത്തിൽ മോദി മറുപടി നൽകുമോയെന്നതും ശ്രദ്ധേയമാണ്. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ തെക്കൻ ബെംഗളൂരുവിന്റെ ട്രാഫിക് കുരുക്കിന് വലിയ ആശ്വാസമാണ്.എപ്പോഴും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജങ്ഷൻ എന്നീ മേഖലകളിലൂടെയാണ് യെല്ലോ ലൈൻ കടന്ന് പോകുന്നത്. 25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്.
ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. 7160 കോടി രൂപ ചെലവിട്ടാണ് യെല്ലോ ലൈൻ നിർമിച്ചത്.
യെല്ലോ ലൈൻ കൂടി പ്രവർത്തനം തുടങ്ങുന്നതോടെ ബെംഗളുരുവിന്റെ 96 കി മീ ദൂരം മെട്രോ ലൈൻ കണക്റ്റിവിറ്റിയുള്ളതാകും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും.
15610 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. രാവിലെ 11 മണിക്ക് ബെംഗളൂരുവിൽ നിന്ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് മോദി ഫ്ലാഗ് ഓഫ് ചെയ്യും.
ബെംഗളൂരു – ബെലഗാവി, അമൃത്സർ – വൈഷ്ണോ ദേവി കത്ര, നാഗ്പൂർ – പുനെ വന്ദേ ഭാരത് ട്രെയിനുകളാണ് ഒന്നിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക. ഇതിനുശേഷം ഒരു മണിയോടെ ബെംഗളൂരുവിലെ വിവിധ നഗരവികസനപദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്.
അതിനുശേഷം ഒരു പൊതുപരിപാടിയിലും മോദി സംസാരിക്കും. ഈ പ്രസംഗത്തിൽ വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധിക്ക് മറുപടിയുണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]