
ദില്ലി: 15,000 – 25,000 രൂപ മാത്രം പെൻഷൻ ലഭിക്കുന്ന ജഡ്ജിമാരുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജില്ലാ ജുഡീഷ്യറിയിൽ നിന്ന് ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായി വിരമിക്കുന്ന ജഡ്ജിമാരുടെ പെൻഷനെ കുറിച്ചാണ് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചത്.
ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായ ജില്ലാ ജഡ്ജിമാരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്.
അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ബെഞ്ചിന് മുമ്പാകെ ഹാജരായപ്പോൾ, തൃപ്തികരമായ പരിഹാരത്തിനായി ഇടപെടാൻ ചീഫ് ജസ്റ്റിസ് വൈകാരികമായി അഭ്യർത്ഥന നടത്തി. സാമ്പത്തിക ബാധ്യതയുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ സർക്കാരിന് കുറച്ച് സമയം ആവശ്യമാണെന്ന് എജി പറഞ്ഞു.
“ഞാൻ നിങ്ങളുടെ വിഷമാവസ്ഥ മനസ്സിലാക്കുന്നു. എന്നാൽ ജില്ലാ ജഡ്ജിമാരായിരിക്കെ ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായ ശേഷം നാലോ അഞ്ചോ വർഷത്തിൽ താഴെ കാലാവധിയുള്ള ജഡ്ജിമാരെ നോക്കൂ. ഇവർക്ക് 15,000 നും 25,000 നും ഇടയിലുള്ള പെൻഷനാണ് ലഭിക്കുക. ജില്ലാ ജഡ്ജിയായുള്ള അവരുടെ സേവന കാലാവധി പെൻഷനിൽ പരിഗണിക്കുന്നില്ല വിരമിച്ച അത്തരം ഹൈക്കോടതി ജഡ്ജിമാരുടെ ഒരു കൂട്ടം ഹർജികൾ ഞങ്ങളുടെ പക്കലുണ്ട്”- ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
ജീവിതകാലം മുഴുവൻ ജുഡീഷ്യറിയിൽ ചെലവഴിച്ചതിന് ശേഷം ലഭിക്കുന്ന ഈ തുച്ഛമായ പെൻഷൻ അവർക്ക് ഒരു സാമൂഹ്യ സുരക്ഷയും നൽകുന്നില്ലെന്ന്ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ പ്രശ്നം പരിശോധിച്ച് ന്യായമായ പരിഹാരത്തിലെത്താൻ അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും ചീഫ് ജസ്റ്റിസ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]