
<p><strong>ദില്ലി:</strong> ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ വീണ്ടും അജ്ഞാത രോഗം. 17 പേരുടെ മരണത്തിന് ആറ് മാസത്തിന് ശേഷമാണ് വിവിധ ലക്ഷണങ്ങളോടെ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം 35 പേർ ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. ഇത്തവണ, മഞ്ചകോട്ട് തെഹ്സിലിലെ കോട്ലിപരൻ ഗ്രാമത്തിലാണ് പകർച്ചവ്യാധി പടർന്നുപിടിച്ചത്. നേരത്തെ, 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ മൂന്ന് ബന്ധു കുടുംബങ്ങളിലെ 13 കുട്ടികളും നാല് മുതിർന്നവരും ഉൾപ്പെടെ 17 പേർ 50 ദിവസത്തിനുള്ളിൽ മരിച്ചിരുന്നു.</p><p>മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉന്നതതല അന്തർ-മന്ത്രിതല സംഘത്തെ രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടിരുന്നു. ജനുവരിയിൽ രജൗരിയിൽ എത്തിയ സംഘത്തിൽ രാജ്യത്തുടനീളമുള്ള ഉന്നത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉൾപ്പെട്ടു.</p><p>പ്രാഥമിക അന്വേഷണങ്ങളിലും സാമ്പിളുകളിലും നിന്ന് രോഗം പകർച്ചവ്യാധി ബാക്ടീരിയ അല്ലെങ്കിൽ വൈറൽ രോഗം മൂലമല്ല ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. അധികാരികൾ ബദാൽ ഗ്രാമത്തെ ഒരു കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും താമസക്കാരെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഒരുമാസത്തെ ക്വാറന്റൈനിന് ശേഷമാണ് സാധാരണ നിലയിലേക്കെത്തിയത്. വീണ്ടും മാസങ്ങൾക്ക് ശേഷം, കോട്ലിപരൻ ഗ്രാമത്തിൽ ഇപ്പോൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. </p><p>കഴിഞ്ഞ ദിവസങ്ങളിൽ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ നാല് കേസുകൾ രജൗരിയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് (ജിഎംസി) റഫർ ചെയ്തു. വയറുവേദന, പനി, നിർജ്ജലീകരണം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നത്. മലിനമായ കുടിവെള്ളം മൂലമുണ്ടാകുന്ന അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ സംശയിക്കുന്നു. ജിഎംസി രജൗരിയിൽ നിന്നുള്ള ഒരു സംഘം മൂന്ന് പ്രാദേശിക കിണറുകളിൽ നിന്ന് ജല സാമ്പിളുകൾ ശേഖരിച്ചു. </p><p>ബദാൽ സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ താമസക്കാർക്ക് ഉറപ്പ് നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാദേശിക ജലസ്രോതസ്സുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]