

First Published Jun 9, 2024, 12:13 PM IST
കല്‍പ്പറ്റ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി നടു റോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പൊലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34), കരിയാട്ട്പുഴില്‍ ഇബ്രാഹിം (38), തനിയാട്ടില്‍ വീട്ടില്‍ നിഷാം (32), പട്ടര് മഠം വീട്ടില്‍ മുബഷിര്‍ (31), ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു (41) എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും പൊഴുതനയില്‍ വെച്ച് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ അരീക്കോട് മൂര്‍ക്കനാട് നടുത്തൊടിക വീട്ടില്‍ എന്‍ ടി ഹാരിസ്(29)ന്റെ പരാതി പ്രകാരം റാഷിദിനെയും കൂട്ടാളികളെയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. റാഷീദിന്റെ പരാതിയില്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള നടപടി തുടങ്ങി.
ഏഴിന് വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. റാഷിദ് സഞ്ചരിച്ച കാറിനെ ഏട്ടംഗ സംഘം ഇന്നോവ സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമം തുടങ്ങി. അതേ സമയം റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവില്‍ ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞു ഓടിപ്പോവുകയായിരുന്നു.
സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍ ടി ഹാരിസിനെ റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തല്ലിപ്പൊളിച്ചു. തുടര്‍ന്ന്, ഇയാളെ കാറില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പരിക്കുപറ്റിയ ഹാരിസിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇരു സംഘങ്ങളുടെയും പേരില്‍ വധശ്രമത്തിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രശോഭ്, എന്‍.കെ. മണി, അഷ്റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാലു ഫ്രാന്‍സിസ്, അയ്യൂബ്, സുജേഷ്, സുരേഷ്, സാബിത്, നാസര്‍, ഷൈജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Last Updated Jun 9, 2024, 12:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]