
യൂറോപ്പിലെ വ്യവസായ യുഗത്തിന് മുമ്പ് ലോകത്തിന്റെ വ്യാപാരം നിയന്ത്രിച്ചിരുന്നത് സില്‍ക്ക് റൂട്ടാണെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാല്‍ ഈ ജനപ്രിയ നിലപാടിനെ തിരിത്തി എഴുതുകയാണ് ചരിത്രകാരനായ വില്യം ഡാല്‍റിംപിൾ. പുരാതന കാലത്ത് ചൈനയല്ല, ഇന്ത്യയായിരുന്നു ലോകത്തിന്റെ വ്യാപാര കേന്ദ്രമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യാ ടുഡേ നടത്തിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്ത്യ – സ്കോട്ടിഷ് ചരിത്രകാരനായ വില്യം തന്റെ വാദം അവതരിപ്പിച്ചത്.
ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാതെ തന്നെ ചൈനയില്‍ നിന്നും നേരിട്ട് മംഗോളിയ വഴി മിഡില്‍ ഈസ്റ്റിലൂടെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ട കിടന്ന ഒന്നായിരുന്നു സില്‍ക്ക് റൂട്ട്. മംഗോളിയയിലെ ഭരണാധികാരിയായിരുന്ന ചെങ്കിസ്ഖാന്റെ കാലത്ത് തന്നെ സജീവമായിരുന്നു സില്‍ക്ക് റൂട്ട്. വ്യാപാര പാതയുടെ പൌരാണികതയാണ്, ചൈനയെ പുരാതന ലോകത്തിന്റെ വ്യാപാര കേന്ദ്രമെന്ന വിശേഷണത്തിന് വഴി തെളിച്ചത്. എന്നാല്‍ സീല്‍ക്ക് റൂട്ടിനെക്കാൾ അന്നും കടല്‍ വഴിയാണ് പ്രധാന വ്യാപാരം നടന്നതെന്ന് വില്യം വാദിക്കുന്നു. പുരാതന കാലത്ത് തന്നെ കിഴക്കും പടിഞ്ഞാറും നിരവധി തുറമുഖങ്ങളുണ്ടായിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഒരേസമയം ചൈനയുമായും യൂറോപ്പുമായും വ്യാപാരം നടത്തിയിരുന്നുവെന്നും ഇതിനാല്‍ ഇന്ത്യയാണ് അക്കാലത്ത് ലോകത്തിന്റെ വ്യാപാര കേന്ദ്രമായിരുന്നതെന്നും വില്യം വ്യക്തമാക്കുന്നു. ഇന്ത്യ അക്കാലത്ത് റോമിമായി സജീവമായ വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു. അതേസമയം ചൈനയുമായി റോമിന് അത്തരമൊരു ബന്ധം ഉണ്ടായിരുന്നതിന് തെളിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ചൈനയില്‍ നിന്നും യൂറോപ്പിലേക്കോ റോമിലേക്കോ പോയ വ്യാപര – നയതന്ത്ര ദൌത്യത്തിന്റെ ഒരു തെളിവ് പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം ഓരോവര്‍ഷവും റോമില്‍ നിന്ന് നൂറുകണക്കിന് കപ്പലുകൾ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി വ്യാപാരത്തിനായി നീങ്ങിയിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്പിലും മെഡിറ്ററേനിയന്‍ തീരത്തിന് ചുറ്റുമായിട്ടാണ് റോമന്‍ നാണയങ്ങളില്‍ ഭൂരിഭാഗവും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ സില്‍ക്ക് റൂട്ടില്‍ നിന്നും റോമന്‍ നാണയങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം റോമന്‍ സ്വർണ്ണത്തിന്റെ സാന്നിധ്യം ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുരാതന റോമന്‍ എഴുത്തുകാര്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെ കുറിച്ചും ഇന്ത്യന്‍ വസ്തുക്കളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. റോമില്‍ നിന്നും വ്യാപാരത്തിനായി ഇന്ത്യയിലേക്ക് 250 കപ്പലുകൾ ഒരു വര്‍ഷം പോയതിന്റെ രേഖകളുണ്ട്. ഇന്ത്യന്‍ – അറേബ്യന്‍ കടലിന് മുകളില്‍ ആറ് മാസം ഒരു വശത്തേക്കും ആറ് മാസം മറുവശത്തേക്കും വീശിയിരുന്ന മണ്‍സൂണ്‍ കാറ്റ് കപ്പലുകളെയും സമുദ്ര പാതകളെയും ഏറെ സഹായിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ അക്കാലത്ത് ഒരേസമയം റോമുമായും ചൈനയുമായും വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നെന്നും അതിനാല്‍ പുരാതന കാലത്ത് ഇന്ത്യയാണ് വ്യാപാരകേന്ദ്രമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Read More: ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള ‘മാമോത്തു’കളെന്ന് പഠനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]