
കൊച്ചി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് അതിസാഹസികമായി പിടികൂടി കൊച്ചി പൊലീസ്. ബംഗാളിലെ ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഓടിച്ചിട്ട് പിടിച്ചത്.
29കാരനായ സഹിന് അക്തര്‍ മൊള്ളയെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തൂക്കിയത്. 2019ല്‍ തിരുവനന്തപുരം സ്വദേശി മണിയെ ചവിട്ടി കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കക്ഷി. പലകുറി ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘങ്ങള്‍ സഹിനെ തപ്പി ബംഗാളിലെ സഹിന്റെ ഗ്രാമത്തിലെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അടുത്തിടെ ഫോര്‍ട്ട് കൊച്ചി എസ്എച്ച്ഒ ഫൈസല്‍ കേസ് അന്വേഷണത്തിന് നിയോഗിച്ച പുതിയ സംഘമാണ് സഹിന് ബംഗാളിലുണ്ടെന്ന് സ്ഥിരീകരിച്ച് അവിടേക്ക് പോയത്. സബ് ഇന്‍സ്പെക്ടര്‍ ഓസ്റ്റിന്‍ റോക്കി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ സി മഹേഷ്, സജിത് സുധാകരന് എന്നിവരടങ്ങുന്ന മൂന്നംഗ സംഘം.
അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ബൈക്കില്‍ പിന്തുടര്ന്ന് വീഴ്ത്തി പിടികൂടുകയായിരുന്നു. മാനസിക രോഗിയെന്ന് അഭിനയിച്ചാണ് കഴിഞ്ഞ അഞ്ച് കൊല്ലവും സഹിന് നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ തേടിയിറങ്ങിയ മൂന്നംഗ സംഘത്തിലെ അംഗമായ കെസി മഹേഷ് എട്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന സ്വപ്ന വധക്കേസ് പ്രതിയെ അന്വേഷിച്ച് കണ്ടെത്തിയതും സമീപകാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]