
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. പ്രഫസർ സജി കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില് നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അമ്മു സജീവിന്റെ അച്ഛൻ പുതിയ പരാതി നൽകിയത്. അമ്മു മരിച്ച ദിവസവും കോളേജിൽ വെച്ച് മാനസിക പീഡനത്തിന് ഇരയായെന്നാണ് ആക്ഷേപം. കേസിൽ അധ്യാപകനായ സജിയെ കൂടി പ്രതിചേർക്കണമെന്നാണ് ആവശ്യം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകൻ വിശദീകരിച്ചു. അമ്മു സജീവ് വീണു മരിച്ച പത്തനംതിട്ട വെട്ടിപ്രത്തെ ഹോസ്റ്റലിൽ എത്തി പുസ്തകങ്ങളും മറ്റ് സാധനങ്ങളും പൊലീസ് സാന്നിധ്യത്തിൽ അച്ഛൻ ഏറ്റുവാങ്ങി. ഇതിൽ നിന്നാണ് അമ്മു എഴുതിവച്ചിരുന്ന ഒരു കുറിപ്പ് കുടുംബത്തിന് കിട്ടിയത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക പീഡനവും നേരിടേണ്ടിവന്നു എന്ന രണ്ടുവരി കുറിപ്പാണ് കുടുംബം പുറത്തുവിട്ടത്.
അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജിന്റെ അടക്കം വീഴ്ച പരിശോധിക്കാൻ അന്വേഷണസമിതിയെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. അതിലെ തുടർനടപടി എന്ന നിലയ്ക്ക് ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ അബ്ദുൾ സലാമിനെ സ്ഥലംമാറ്റി. പത്തനംതിട്ട ജില്ലയിൽ തന്നെ സീപാസിന് കീഴിലുള്ള സീതത്തോട് നഴ്സിംഗ് കോളേജിലേക്കാണ് മാറ്റം. അമ്മു സജീവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് അറസ്റ്റിലായ വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡു ചെയ്തു. സഹപാഠികളായിരുന്നു അലീന, അഷിത, അഞ്ജന എന്നിവർക്കെതിരെയാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]