
ഡമാസ്കസ്: കാൽനൂറ്റാണ്ട് നീണ്ട ഏകാധിപത്യം അവസാനിപ്പിച്ച് സിറിയയിൽ ഭരണം വിമതസേന ഏറ്റെടുത്തത് കഴിഞ്ഞദിവസമാണ്. പ്രസിഡന്റ് ബാഷർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് നാടുവിട്ടു. ഇതിനിടെ അയൽരാജ്യമായ ഇസ്രയേൽ സിറിയയിൽ കനത്ത ബോംബിംഗ് നടത്തി. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങളാണ് ഇസ്രയേൽ തകർത്തത്. ഇവ വിമതരുടെ കൈകളിൽ എത്തിപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം.
അതേസമയം ഹിസ്ബുള്ളയ്ക്കെതിരായ നടപടിയുടെ നേരിട്ടുള്ള ഫലമാണ് ബാഷറിന്റെ പുറത്താകലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. അസദിന് നേരിട്ടുള്ള പിന്തുണ നൽകുന്നവരാണ് ഹിസ്ബുള്ള. ബാഷറിന്റെ ഭരണത്തിൽ നിന്നും മോചിപ്പിക്കപ്പെടണം എന്നാഗ്രഹിച്ചവർ നേടിയ ഒരു ചെയിൻ റിയാക്ഷനാണ് വിമതനീക്കമെന്ന് നെതന്യാഹു സൂചിപ്പിച്ചു. ഡമാസ്കസിന് പുറത്തുള്ള സിറിയൻ ഭാഗങ്ങളിൽ സൈന്യം അതിവേഗം പിടിച്ചെടുത്ത നടപടി തങ്ങളോട് ശത്രുതയുള്ള ഒരു ശക്തിയും ഇസ്രയേൽ അതിർത്തിയോട് ചേർന്ന് ഇല്ല എന്ന് ഉറപ്പാക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഉരുക്ക് മുഷ്ടി ഭരണത്തിനും ബാത്ത് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് വിമതർ ശനിയാഴ്ചയോടെ അന്ത്യം കുറിച്ചത്. ഇടക്കാല ഗവൺമെന്റിന് അധികാരം കൈമാറുമെന്ന് വിമതർ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അൽ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് വിമത കമാൻഡർ അബു മുഹമ്മദ് അൽ ഗൊലാനിയുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ ഡെമാസ്കസ് വിമതർ പിടിച്ചു. കുപ്രസിദ്ധമായ സെദ്നായ ജയിലിലെ നൂറുകണക്കിന് വിമത തടവുകാരെ മോചിപ്പിച്ചു. 13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ മൂന്നര ലക്ഷം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകൾ തെരുവിലാവുകയും ചെയ്തു. ബാഷറിന്റെ സൈന്യത്തിന്റെ ചെറുത്തുനിൽപ്പില്ലാതെയാണ് വിമതർ ഡെമാസ്കസിൽ കടന്നത്. ഈ സമയം ആയിരക്കണക്കിന് ജനങ്ങൾ നഗരകവാടത്തിൽ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]