
.news-body p a {width: auto;float: none;}
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി സാന്ദ്രാ തോമസ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗികാധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്രാ തോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംബറിനും കത്ത് നൽകും.
മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ ഉന്നയിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്.
രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ഇതിനെ തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര നൽകിയ പരാതിയിൽ ആന്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സാന്ദ്രയുടെ നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]