
ഭർതൃവീടുകളിലേക്ക് വിളിക്കാൻ രേഷ്മയ്ക്ക് ‘ഷെഡ്യൂൾ’, ആരും സംശയിച്ചില്ല; കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിവാഹത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) ഇത്രയും പേരെ ഒരേസമയം ദാമ്പത്യത്തില്‍ കുരുക്കി തട്ടിച്ചിരുന്നത് എന്തിനെന്ന ആശയക്കുഴപ്പത്തില്‍ . അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചൊവ്വാഴ്ച ആര്യനാട് പൊലീസ് അപേക്ഷ നല്‍കും. രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങള്‍ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഭര്ത്താക്കന്മാരുടെ കുടുംബങ്ങളുമായി വളരെ നല്ല ബന്ധമാണ് രേഷ്മ ഇപ്പോഴും സൂക്ഷിക്കുന്നത്. ബിഹാറില്‍ സ്കൂള്‍ അധ്യാപികയാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അവിടേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഒരു ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങി അടുത്തയാളിന്റെ അടുത്തേക്ക് രേഷ്മ പോയിരുന്നത്. മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ച് ഭര്‍തൃവീടുകളിലേക്ക് ഫോണ്‍ വിളിക്കാനും രേഷ്മ ശ്രദ്ധിച്ചിരുന്നു. ഇതുമൂലം ആര്‍ക്കും വലിയ സംശയമൊന്നും തോന്നിയിരുന്നില്ല.
തൊടുപുഴ, വാളകം സ്വദേശികള്‍ക്ക് ഈ വര്‍ഷം ആദ്യമാണ് വിവാഹവാഗ്ദാനം നല്‍കിയത്. യുഎസിൽ നഴ്സ് ആയ തൊടുപുഴ സ്വദേശി ഫെബ്രുവരി 17ന് നാട്ടിലെത്തി 19ന് രേഷ്മയെ വിവാഹം കഴിച്ചു. ചുരുങ്ങിയ ദിവസത്തെ ദാമ്പത്യത്തിനു ശേഷം 24ന് ഇയാള്‍ യുഎസിലേക്കു മടങ്ങി. 29 വരെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ രേഷ്മ തുടര്‍ന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു പോകുകയായിരുന്നു. വാളകം സ്വദേശിക്കു നല്കിയ വാക്കു പാലിച്ച് മാര്‍ച്ച് ഒന്നിന് വിവാഹം നടത്തി. സര്‍ട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാണ് ഇവിടെനിന്ന് തൊടുപുഴയിലെ ഭര്‍തൃവീട്ടിലേക്കു പോയിരുന്നത്. ഇതിനിടയിലാണ് മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയുമായി പരിചയപ്പെടുന്നത്. തൊടുപുഴയില്‍നിന്നു വാളകത്തേക്കുള്ള ബൈക്ക് യാത്രകള്‍ക്ക് രേഷ്മ ഉപയോഗിച്ചിരുന്നത് കോട്ടയം സ്വദേശിയെയാണ്. ഒടുവില്‍ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തിരുവനന്തപുരത്ത് രേഷ്മയെ എത്തിച്ചതും ഇതേ യുവാവ് തന്നെയാണ്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കോട്ടയം സ്വദേശിയുമായി ആയിരുന്നു സൗഹൃദം. ഇതിനിടയില്‍ മേയ് 29നാണ് ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓണ്‍ലൈനില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്. തനിക്കു ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്. ജൂണ്‍ 5ന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുന്‍പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തില്‍ കയറി. നട അടച്ചിരുന്നതിനാല്‍ 5-ാം തീയതിയിലെ വിവാഹം നടന്നില്ല. തൊട്ടടുത്ത ദിവസമാണ് പഞ്ചായത്തംഗവുമായി വിവാഹം നടക്കാനിരുന്നതും രേഷ്മ പൊലീസ് പിടിയിലാകുന്നതും. വിവാഹത്തിനു ശേഷം ഒരാവശ്യത്തിന് തൊടുപുഴയിലേക്കു പോകുമെന്ന് രേഷ്മ പഞ്ചായത്ത് അംഗത്തോടും പറഞ്ഞിരുന്നു.
2014ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022ല്‍ വിവാഹം ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികള്‍ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. 2023 ജനുവരിയിലായിരുന്നു വിവാഹം. ഈ ബന്ധത്തിലാണ് കുഞ്ഞുണ്ടായത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത് പ്രശ്നമായിരുന്നു. ഭൂരിഭാഗം ഭര്ത്താക്കന്മാരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രേഷ്മയുടെ രീതി. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ വിവാഹ പരസ്യങ്ങള്‍ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയില്‍ സംസാരിക്കുന്നതും. വിവാഹപരസ്യം നല്കുന്ന ഗ്രൂപ്പില്‍ റജിസ്റ്റര്‍ ചെയ്ത നമ്പറിലേക്കാണ് പഞ്ചായത്തംഗത്തിനു മേയ് 29 ന് ആദ്യം കോള്‍ ലഭിച്ചത്. ബിഹാറില്‍ അധ്യാപികയായ മകള്‍ക്കു വേണ്ടിയുള്ള വിവാഹാലോചനയെന്നു പറഞ്ഞ ശേഷം സ്വന്തം നമ്പര്‍ കൈമാറുകയായിരുന്നു. ബിഹാറില്‍ നിന്നു നാട്ടില്‍ എത്തിയെന്നറിയിച്ച് ഈമാസം 4 നാണ് കോട്ടയത്തെ മാളിലേക്കു പഞ്ചായത്തംഗത്തെ വിളിച്ചുവരുത്തി നേരില്‍ക്കണ്ടത്. വിവാഹത്തലേന്ന് വൈകിട്ട് വെമ്പായത്ത് എത്തിയ രേഷ്മയെ പഞ്ചായത്തംഗം ഉഴമലയ്ക്കലിലെ സുഹൃത്തിന്റെ വീട്ടിലാക്കി.
വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ അമ്മയുടെ കയ്യിലാണെന്നും രേഷ്മ പറഞ്ഞു. വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനു മുന്‍പ് കുളിച്ചെന്നു രേഷ്മ പറഞ്ഞെങ്കിലും ശുചിമുറിയില്‍ അതിന്റെ ലക്ഷണമുണ്ടായിരുന്നില്ല. സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കള്‍ രേഷ്മ വിതുരയിലെ ബ്യൂട്ടിപാര്‍ലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതില്‍ മറ്റൊരാളുമായുള്ള വിവാഹത്തിന്റെ രേഖകള്‍ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംസ്കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാര്‍ച്ച് 1ന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.