
ലോകബാങ്കിന്റെ 139 കോടി വകമാറ്റിയ വിവാദം: 50 കോടി രൂപ കേര ഫണ്ടിലേക്കു തിരിച്ചു നല്കി സര്‍ക്കാര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേനൈസേഷന് പ്രൊജക്റ്റ്) പദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച 139 കോടി വകമാറ്റിയ വിവാദത്തില്‍ 50 കോടി രൂപ കേര ഫണ്ടിലേക്കു തിരിച്ചു നല്കി . 50 കോടി കേര ഫണ്ടിലേക്ക് എത്തിയെന്നും ബാക്കി തുക ചെലവാക്കുന്ന മുറയ്ക്കു തിരിച്ചു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കൃഷിവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഫണ്ട് വകമാറ്റിയതു സംബന്ധിച്ച് ലോകബാങ്ക് സംഘം വിശദീകരണം ചോദിച്ചതോടെയാണ് 50 കോടി തിരിച്ചു നല്‍കിയത്.
കേര പദ്ധതി നടപ്പാക്കുന്നതിനായാണ് 139.65 കോടി രൂപ ഒന്നാംഘട്ടമായി ലോകബാങ്ക് സംസ്ഥാനത്തിനു കൈമാറിയത്. ഇതും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് 7 ദിവസത്തിനുള്ളില്‍ ഫണ്ട് കേരയുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റണമെന്നായിരുന്നു ലോകബാങ്കിന്റെ നിര്‍ദേശം. എന്നാല്‍, സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയായിരുന്നു. തുടര്‍ന്ന് ഫണ്ട് കൈമാറ്റത്തിന്റെ സ്ഥിതി എന്തായെന്നും ഇതുവരെ ഫണ്ട് കൈമാറിയിട്ടില്ലെങ്കില്‍ ധനവകുപ്പ് വിശദീകരണം നല്‍കണമെന്നും ചൂണ്ടിക്കാട്ടി ലോകബാങ്ക് കത്തയച്ചു. പ്രശ്നം പരിഹരിക്കുന്നില്ലെങ്കില്‍ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിനോടു പരാതിപ്പെടുമെന്ന നിലപാടിലായിരുന്നു ലോകബാങ്ക്.
2366 കോടി രൂപയുടെ കേര പദ്ധതിയില്‍ 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്. 2024 ഒക്ടോബര്‍ 31നാണ് ലോകബാങ്ക് പദ്ധതി അംഗീകരിച്ചത്. 2025 മാര്‍ച്ച് 17ന് ആദ്യഗഡുവായ 139.66 കോടി കൈമാറി. എന്നാല്‍ ഇത് നിശ്ചിതസമയത്തിനുള്ളില്‍ പദ്ധതി അക്കൗണ്ടലേക്കു മാറ്റാതെ സാമ്പത്തികവര്‍ഷ അവസാനത്തെ ചെലവുകള്‍ക്കായി ധനവകുപ്പ് ഉപയോഗപ്പെടുത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്.