
മകൾക്ക് പകരമാവില്ലല്ലോ; പൊട്ടിക്കരഞ്ഞ് സഹാനയുടെ അച്ഛനും അമ്മയും, ധനസഹായം ഏറ്റുവാങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 24 വയസ്സുകാരി സഹാനയുടെ കുടുംബത്തിന് ധനസഹായം കൈമാറി. അപകടം നടന്ന് നാലുദിവസത്തിന് പിന്നാലെയാണ് കർണാടകയിലെ കോലാറിലുള്ള കുടുംബത്തിന് ധനസഹായം കൈമാറിയത്. കോലാർ ഡെപ്യൂട്ടി കമ്മിഷണർ എം.ആർ.രവി സഹാനയുടെ വീട്ടിലെത്തിയാണു ധനസഹായം കൈമാറിയത്. 25 ലക്ഷത്തിന്റെ ചെക്ക് വാങ്ങവേ സഹാനയുടെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിതാവ് ദുഖമടക്കാൻ കഴിയാതെ വിതുമ്പുകയായിരുന്നു. ദുരന്തത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹാമായിരുന്നു കർണാടക സർക്കാർ പ്രഖ്യാപിച്ചത്. പിന്നീട് അത് 25 ലക്ഷമാക്കി ഉയർത്തുകയായിരുന്നു.
11 പേരാണു ദാരുണമായ അപകടത്തിൽ മരിച്ചത്. 20നും 30നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചവർ. 14 വയസ്സുള്ള ദിവ്യാൻഷിയാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. അതിനിടെ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിസ്സംഗത പാലിക്കുന്നുവെന്ന വിമർശനം ഉയർത്തി ബിജെപി രംഗത്തെത്തി. ‘‘തിക്കിലും തിരക്കിലുമുണ്ടായ ആദ്യ മരണത്തെക്കുറിച്ച് ഉച്ചയ്ക്ക് തന്നെ പൊലീസ് അവർക്ക് വിവരം നൽകിയിരുന്നു. പരിപാടി തുടങ്ങിയപ്പോൾ തന്നെ എട്ടുപേർ മരിച്ചിരുന്നു. പക്ഷേ കല്ലുകൊണ്ടുള്ള ഹൃദയമാണ് ഈ നേതാക്കൾക്കെന്ന് വ്യക്തമാക്കി അവർ പരിപാടി തുടർന്നു’’– കർണാടക നിയമസഭാ പ്രതിപക്ഷനേതാവ് ആർ.അശോക പറഞ്ഞു.