
ഗ്വാളിയോർ: റീൽസ് എടുക്കാനുള്ള യുവതിയുടെയും ബന്ധുവിന്റെയും കൈവിട്ട കളി വലിയ നാശനഷ്ടമുണ്ടാക്കി. പാചക വാതകം (എൽപിജി) തുറന്നുവിട്ടാണ് റീൽസെടുക്കാൻ ശ്രമിച്ചത്. പൊട്ടിത്തെറിയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഏഴ് നില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
രഞ്ജന ജാട്ടും ബന്ധു അനിൽ ജാട്ടും ഒന്നാം നിലയിലെ ഫ്ലാറ്റിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ ഭിന്ദ് റോഡിലെ ലെഗസി പ്ലാസ കെട്ടിട സമുച്ചയത്തിൽ പുലർച്ചെ 2:15 ഓടെയാണ് സംഭവം. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്.
ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. താമസിയാതെ അപ്പാർട്ട്മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. ചിത്രീകരണത്തിനായി കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സിഎഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ തീ പടർന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇതോടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.
ആ കെട്ടിട സമുച്ചയത്തിലെ എട്ട് ഫ്ലാറ്റുകൾക്ക് കേടുപാട് സംഭവിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് ഇത്തരം അപകടകരമായ വീഡിയോകൾ ഇവർ പതിവായി ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സമാനമായ നിരവധി വീഡിയോകൾ അനിലിന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കത്തുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 287 പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]