
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ശബരിമലയിൽ ഹരിവരാസന സമയത്ത് നടൻ ദീലിപിന് പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം കേട്ടതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ദിലീപിന് വിഐപി പരിഗണന നൽകിയതിനാൽ കുറച്ച് നേരത്തേയ്ക്ക് ദർശനം തടസപ്പെട്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കെെക്കൊള്ളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ ദിവസേന പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യപ്പനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെയുള്ള ദർശനവും ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ബോർഡ് അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളിയാഴ്ചയാണ് ദിലീപ് ശബരിമലയിൽ എത്തിയത്. രാത്രി നട അടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദർശനം നടത്തിയത്. ഹരിവരാസനം പൂർത്തിയായി നടയടച്ച ശേഷമായിരുന്നു നടൻ മടങ്ങിയത്.
ദിലീപിന്റെ ശബരിമല ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നടന്റെ ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി ഹാജരാക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുകയാണ്. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അന്നുതന്നെ വിശദമായ സത്യവാങ്മൂലം നൽകാനും ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.