
അഡ്ലെയ്ഡ്: ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ രണ്ടാം ടെസ്റ്റിലെ തോല്‍വി കനത്ത തിരിച്ചടിയാണ് ഇന്ത്യക്ക് ഉണ്ടാക്കിയത്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലും ടീമിന് തിരിച്ചടിയേറ്റു. മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 175ന് എല്ലാവരും പുറത്തായി. കേവലം 19 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്കോര്‍ ഇന്ത്യ 180 & 175, ഓസ്ട്രേലിയ 337 & 19. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.
ഇപ്പോള്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഹിറ്റ്മാന്റെ വാക്കുകള്‍… ”ഞങ്ങളെ നിരാശപ്പെടുത്തുന്ന ഫലമാണിത്. മത്സരം വരുതിയിലാക്കാന്‍ പോന്ന പ്രകടനമൊന്നും ഞങ്ങള്‍ പുറത്തെടുത്തില്ല. ഓസ്ട്രേലിയ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. മത്സരത്തില്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമായിരുന്ന സമയങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു, മുതലാക്കാനായില്ല. അതുതന്നെയാണ് തോല്‍ക്കാനുണ്ടായ കാരണവും. പെര്‍ത്തില്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചു. ഇവിടെ വന്ന് അത് വീണ്ടും ചെയ്യാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഓരോ ടെസ്റ്റ് മത്സരത്തിനും അതിന്റേതായ വെല്ലുവിളിയുണ്ട്. പിങ്ക് പന്തില്‍ അത് വെല്ലുവിളിയാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.” രോഹിത് വ്യക്തമാക്കി.
അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും രോഹിത്. ”ഞാന്‍ പറഞ്ഞതുപോലെ, ഓസ്ട്രേലിയ ഞങ്ങളെക്കാള്‍ മികച്ചതായിരുന്നു. ഇനി ഗബ്ബ ടെസ്റ്റിനായി ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്. ഇതിനിടയില്‍ കൂടുതല്‍ സമയമില്ല. പെര്‍ത്തില്‍ ചെയ്തത് തന്നെയാണ് ഗബ്ബയില്‍ ചെയ്യാനും ആഗ്രഹിക്കുന്നത്. അതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ചില നല്ല ഓര്‍മ്മകള്‍ അവിടെയുണ്ട്, ഓരോ ടെസ്റ്റ് മത്സരത്തിന്റെയും വെല്ലുവിളികള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്നായി തുടങ്ങാനും നന്നായി കളിക്കാനും ടീം ആഗ്രഹിക്കുന്നു.” ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.
ഇന്ത്യക്ക് അടി കനത്തില്‍ കിട്ടി! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തിരിച്ചടി, പോയന്റ് പട്ടികയില്‍ ഓസീസ് ഒന്നാമത്
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയന്റ് ശതമാനം 57.29 ആണ്. 16 മത്സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും. പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ നേരത്തെ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു ഓസീസ്. എന്നാല്‍ ഇത്തവണ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി. 60.71 പോയിന്റ് ശതമാണ് ഓസീനുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്.
അതേസമയം, ദക്ഷിണാഫ്രിക്ക രണ്ടാമത് തുടരുന്നു. ഒമ്പത് മത്സരങ്ങള്‍ കളിച്ച ടീം അഞ്ച് ജയം സ്വന്തമാക്കി. ഒരു സമനിലയും മൂന്ന് തോല്‍വിയും അക്കൗണ്ടിലുണ്ട്. 59.26 പോയിന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]