തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു ദിവസം കൊണ്ടുതന്നെ പവന് 1280 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
രാവിലെ 840 രൂപ ഉയർന്ന വില, ഉച്ചയ്ക്ക് ശേഷം 440 രൂപ കൂടി വർദ്ധിച്ചു. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 90,880 രൂപയായി.
5% പണിക്കൂലിയും 3% ജിഎസ്ടിയും ഹാൾമാർക്കിങ് നിരക്കുകളും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ 98,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളർ കടന്നതാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുയരാൻ കാരണം.
വില വിവരങ്ങൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11,360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 9,345 രൂപയ്ക്കും 14 കാരറ്റ് ഗ്രാമിന് 7,275 രൂപയ്ക്കും 9 കാരറ്റ് ഗ്രാമിന് 4,710 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഗ്രാമിന് 163 രൂപയാണ് ഇന്നത്തെ വില.
ചരിത്രത്തിലാദ്യമായാണ് വെള്ളി വില 160 രൂപ കടക്കുന്നത്. വരും ദിവസങ്ങളിലും വില വർദ്ധനവ് തുടരുമെന്നാണ് വിപണി നൽകുന്ന സൂചന.
2008-ൽ 1000 ഡോളറും, 2011-ൽ 2000 ഡോളറും, 2021-ൽ 3000 ഡോളറും പിന്നിട്ട അന്താരാഷ്ട്ര സ്വർണവില ചരിത്രത്തിലാദ്യമായി 4000 ഡോളർ മറികടന്നു.
നിലവിൽ 4015 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് 88.75 ആയും തുടരുന്നു.
അന്താരാഷ്ട്ര വില, ഇറക്കുമതി തീരുവ, നികുതികൾ, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം എന്നിവയാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് ഈ ഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ വില നിർണയിക്കുന്നത്.
അമേരിക്കയിലെ ഭരണസ്തംഭനവും ഫ്രാൻസിലെ രാഷ്ട്രീയ അനിശ്ചിതത്വവും ആഗോള സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച പ്രതിസന്ധികളാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയതും വില കുതിച്ചുയരാൻ കാരണമായതും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]