
ദില്ലി: ശാസ്ത്രലോകത്തിന്റെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-3 ആണ്. ചന്ദ്രന്റെ നിഗൂഢതകളുടെ മറനീക്കാന്‍ ഐഎസ്ആര്‍ഒ അയച്ച പേടകമാണ് ചന്ദ്രയാന്‍-3. ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ ചന്ദ്രയാന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തിച്ചിരുന്നു. ചന്ദ്രോപരിതലത്തിന്റെ രൂപത്തെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന ചിത്രങ്ങള്‍ ചന്ദ്രയാനിലെ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ഇവ വലിയ കയ്യടിയും പ്രചാരവും നേടിയതിനൊപ്പം ചില തെറ്റായ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള കുറച്ച് വീഡിയോകളുടെ യാഥാര്‍ഥ്യം എന്തെന്ന് നോക്കാം.
പ്രചാരണം
ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെയാണ് വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘ഈ വീഡിയോകള്‍ ചന്ദ്രയാന്‍- 3 ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് അയച്ചതാണ്. ഈ ചിത്രങ്ങളുടെ ഉയര്‍ന്ന ക്ലാരിറ്റി നോക്കൂ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്ക്ക് അഭിനന്ദനങ്ങള്‍. ഇതാണ് പുതിയ ഇന്ത്യ’ എന്ന തലക്കെട്ടോടെയാണ് നരേന്ദ്ര ജി.വി എന്നൊരാള്‍ വീഡിയോകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
വസ്തുത
എന്നാല്‍ ഈ വീഡിയോകള്‍ പകര്‍ത്തിയത് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 അല്ല, നാസക്കായി മാര്‍സ് ഓപ്പര്‍ച്യൂണിറ്റി റോവര്‍ ആണ്. ഈ ദൃശ്യങ്ങള്‍ നാസയുടെ വെബ്സൈറ്റില്‍ കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പഴയതും നാസയുടെ ചൊവ്വ പര്യവേഷണത്തിന്റേതുമാണ്. ഇതിന് ഐഎസ്ആര്‍ഒയുമായി ബന്ധമൊന്നുമില്ല. ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറക്കിയ ശേഷം ഐഎസ്ആര്‍ഒ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളോട് സാമ്യതയുള്ള വീഡിയോകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതും സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണ് എന്ന് തെളിയിക്കുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ചരിത്രമെഴുതിയിരുന്നു.
Read more: മാനംമുട്ടെയുള്ള കെട്ടിടത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി ഷാരൂഖ് ഖാന്; വീഡിയോ ജവാന് സിനിമയിലേതോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Sep 7, 2023, 5:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]