
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
(കാൺപുർ) യു.പി – അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി ഗർഭിണികൾ. ജനുവരി 22ന് സിസേറിയൻ നടത്തണമെന്നാവശ്യപ്പെട്ട് യു.പിയിൽ നിരവധി സ്ത്രീകളാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചത്.
ഇപ്രകാരം 14 സിസേറിയൻ അപേക്ഷകൾ രേഖാമൂലം ലഭിച്ചതായി ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. സീമ ദ്വിവേദി പറഞ്ഞു. ഇതേ തുടർന്ന് അന്നേദിവസം ആശുപത്രിയിൽ 35 സിസേറിയനുള്ള ക്രമീകരണങ്ങൾ നടത്തിയതായും ഡോ. സീമ വെളിപ്പെടുത്തി.
ജനുവരി 22ന് മുമ്പോ ശേഷമോ തിയ്യതിയുള്ള ഗർഭിണികളും അവരുടെ കുടുംബാംഗങ്ങളുമാണ് ക്ഷേത്ര പ്രതിഷ്ഠാദിനം പവിത്ര ദിനമായി കണക്കാക്കി അന്നേദിവസം പ്രസവമുണ്ടായില്ലെങ്കിൽ സിസേറിയൻ നടത്തണമെന്നാവശ്യപ്പെട്ടത്. പലർക്കും പൂജാരികളാണ് ശുഭകരമായ ദിനമെന്ന നിലയിൽ ഈ തിയ്യതി നിശ്ചയിച്ച് നൽകിയതെന്നും പറയുന്നു. ശ്രീരാമനെ ധീരതയുടെയും സമഗ്രതയുടെയും അനുസരണത്തിന്റെയും പ്രതീകമായാണ് ഇവർ കാണുന്നത്. അതിനാൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഇതേ ഗുണങ്ങൾ ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസമെന്നും ഡോ. സീമ ചൂണ്ടിക്കാട്ടി. ഇങ്ങനെ പ്രസവ തിയ്യതി ആകാതെ അസമയത്ത് സിസേറിയൻ ചെയ്യുന്നതിലൂടെ മാതാവിനും കുഞ്ഞിനുമുണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും ഭാവിയിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കുടുംബം അവഗണിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നതായും ഡോ. സീമ അഭിപ്രായപ്പെട്ടു. ‘നല്ല സമയത്ത് ഒരു കുട്ടി ജനിച്ചാൽ അത് കുഞ്ഞിന്റെ വ്യക്തിത്വത്തിൽ നല്ല സ്വാധീനം ഉണ്ടാക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നതായി’ സൈക്കോളജിസ്റ്റ് ദിവ്യ ഗുപ്ത പറഞ്ഞു.