
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആദ്യമായി എ സി ബസ് വാങ്ങി ഓര്‍മ്മകള്‍ പങ്കുവെച്ച് മന്ത്രി കെ ബി ഗണേഷ്കുമാര്. അച്ഛനോടൊപ്പം 1995ൽ ഒരു യൂറോപ്യൻ, അമേരിക്കൻ യാത്ര നടത്തിയിരുന്നു. അന്ന് എയര്‍ കണ്ടീഷൻ ചെയ്ത ബസുകളൊക്കെ ലണ്ടനിലും അമേരിക്കയിലുമൊക്കെ ഉണ്ട്. എന്നെങ്കിലും മന്ത്രിയാകുമ്പോള്‍ ഇതുപോലുള്ള എയര്‍ കണ്ടീഷൻ ബസുകളൊക്കെ നമ്മുടെ നാട്ടിലും വാങ്ങിക്കണേ എന്ന് അന്ന് അച്ഛനോട് പറഞ്ഞുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
അത് പറ്റില്ല, ലെയ്ലാൻഡിന്റെയും ടാറ്റയുടെയും വണ്ടി മാത്രമേ കെഎസ്ആര്‍ടിസിക്ക് വാങ്ങിക്കാൻ പറ്റുകയുള്ളുവെന്നായിരുന്നു അച്ഛന്റെ മറുപടി. അതൊന്നും എളുപ്പമല്ല, നടക്കുന്ന കാര്യമല്ലെന്നും അച്ഛൻ പറഞ്ഞു. എ സി ചെയ്യിച്ചാലും മതിയെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ വലിയ ചെലവാ… നടക്കില്ലെന്ന് പറഞ്ഞു. പിന്നീട് 2001ല്‍ മന്ത്രിയായപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി എയര്‍ കണ്ടീഷൻ ചെയ്ത വോള്‍വോ ബസ് കെഎസ്ആര്‍ടിസി വാങ്ങി.
അന്ന് ഒരു ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനും എ സി ബസ് ഇല്ലായിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ടെണ്ണം അന്ന് സ്വന്തമാക്കിയത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണേഷ് കുമാര്‍ ഈ കഥ പറയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടിക്ക് മന്ത്രി ഗണേഷ് കുമാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. നിയമനം ഇനി കൂടുതലും ഡ്രൈവർ കണ്ടക്ടർ തസ്തികകളിലായിരിക്കും. മിനിസ്റ്റീരിയൽ സ്റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും.
ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നത്. ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെ ബി ഗണേഷ്കുമാര് പറഞ്ഞിരുന്നു. തൊഴിലാളികളും യൂണിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.
Last Updated Jan 7, 2024, 2:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]