
ഗാസ-അഞ്ച് ഇസ്രായില്‍ സൈനികരെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്. ഗാസ മുനമ്പിലെ മാധ്യമ സ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ അറബിയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗാസ മുനമ്പില്‍ നിന്ന് ഹമാസ് സൈനിക വിഭാഗം കനത്ത റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസം. ഗാസയില്‍നിന്ന് ഭീകരര്‍ ഇസ്രായിലിലേക്ക് നുഴഞ്ഞുകയറിയെന്ന് ഇസ്രായില്‍ ആരോപിക്കുന്നതിനിടെയാണ് ഹമാസ് വര്‍ഷങ്ങള്‍ക്കുശേഷം ഏറ്റവും വലിയ ആക്രമണം നടത്തിയത്.
ജറൂസലമില്‍ ഉള്‍പ്പെടെ തെക്കന്‍, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുദ്ധകാല സാഹചര്യമാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
2021 ല്‍ ഇസ്രായിലും ഹമാസും തമ്മിലുണ്ടായ 10 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തെക്കന്‍ ഇസ്രായില്‍ പട്ടണങ്ങളില്‍ ഫലസ്തീന് പോരാളികളും സുരക്ഷാ സേനയും തമ്മില്‍ വെടിയുതിര്‍ക്കുന്നതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സൈനിക നടപടി ആരംഭിച്ചതായി ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് ദൈഫ് പറഞ്ഞു. എല്ലായിടത്തും അദ്ദേഹം ഫലസ്തീനികളെ പോരാട്ടത്തിന് ആഹ്വാനം ചെയ്തു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]