
ആർസിബി വിജയാഘോഷ ദുരന്തം: കർണാടക ക്രിക്കറ്റിൽ കൂടുതൽ രാജി; ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ ആർസിബിയുടെ കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റിലെ കൂടുതൽ പേർ രാജിവച്ചു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (കെഎസ്സിഎ) ഉന്നത ഉദ്യോഗസ്ഥരാണ് രാജിവച്ചത്. ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ക്രിക്കറ്റ് ബോഡിന്റെ സെക്രട്ടറി എ.ശങ്കറും, ട്രഷറർ ഇ.എസ്.ജയറാമുമാണ് രാജിവച്ചത്. കെഎസ്സിഎ പ്രസിഡന്റ് രഘുറാം ഭട്ടിനാണ് ഇരുവരും രാജി സമർപ്പിച്ചത്. ‘‘കഴിഞ്ഞ 2 ദിവസമായി അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളാണു നടന്നത്. സംഭവത്തിൽ ഞങ്ങളുടെ പങ്ക് വളരെ പരിമിതമാണെങ്കിലും, കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽനിന്ന് ഞങ്ങൾ രാജിവച്ചതായി അറിയിക്കുന്നു’’– സംയുക്ത പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.
ആരാധകരെ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തം അസോസിയേഷനില്ലെന്നും വിധാൻ സൗധയിൽ ആർസിബി നടത്തിയ ആഘോഷപരിപാടിക്ക് മുൻകൂട്ടി അനുമതി തേടിയിരുന്നതായും ഇരുവരും കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു. ഇതിനു പിന്നാലെയാണു രാജിവച്ചത്. ദുരന്തത്തെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ബി.ദയാനന്ദ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുയാണ്.
കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് ആർസിബിയിലെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയിലെയും നാല് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ സംഭവത്തിന്റ ഉത്തരവാദിത്തം ആർസിബി താരം വിരാട് കോലിക്കാണെന്ന് ആരോപിച്ച് ബെംഗളൂരു കബൺ പാർക്ക് പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിൽ ഇതുവരെ കേസ് റജിസ്ടർ ചെയ്തിട്ടില്ല. കോലി ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്.