
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നൽകിയ ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണവുമായി ലോക രാജ്യങ്ങൾ. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പ്രതികരിച്ചു.
ഇസ്രയേലും ഫ്രാൻസും പാനമയും ഇന്ത്യക്ക് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യൻ ആക്രമണം ഖേദകരമെന്നായിരുന്നു പാകിസ്ഥാന് പിന്തുണ നൽകുന്ന ചൈനയുടെ പ്രതികരണം. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്നും തുടർസംഘർഷ സാധ്യത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്നും യുഎഇ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. സൈനിക പരിഹാരങ്ങൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കാണണം. സൗത്ത് ഏഷ്യയുടെ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യുഎഇ അറിയിച്ചു.
ഇന്ത്യയുടെ പ്രത്യാക്രമണം , 9 തീവ്രവാദ കേന്ദ്രങ്ങൾ തകർത്തു
ഇന്ന് പുലര്‍ച്ചെ 1.5 നാണ് പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭവല്‍ പൂര്, മുറിട്കേ, സിലാല്‍ കോട്ട്, കോട്ലി, ഭിംബീര്, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേലാണ് റഫാല്‍ വിമാനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചത്. 1.44 ന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്ത് വന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസീദ് അസറിന്റെ കുടുംബത്തിലെ 14 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ, ഉപദേഷ്ടാവ് അജിത് ദോവല്‍ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]