
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ആളുകളുടെ തൊഴില്‍ സമയം കുറയുന്ന സാഹചര്യം വിനോദ സഞ്ചാര രംഗത്ത് കുതിപ്പിന് സഹായകമാകുമെന്ന് ധനമന്ത്രി. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ ടൂറിസം പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മൈസ് ടൂറിസം വികസിപ്പിക്കും. ഇതിനായി വന്‍കിട കണ്വെന്ഷന് സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും ആരംഭിക്കും. ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപവരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ആവിഷ്കരിക്കും. ഇതിന് പലിശ ഇളവ് നല്‍കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. സാംസ്കാരിക ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി മുസിരിസ് ബിനാലേക്ക് ഏഴു കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഏറ്റവും ആവശ്യമുള്ള പ്രധാനപ്പെട്ട ഘടകം നിലവാരമുള്ള ഹോട്ടല്‍ മുറികളുടെ ലഭ്യതയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇടത്തരക്കാരും വന്‍കിടക്കാരും അടങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമുള്ള ഹോട്ടല്‍ മുറികളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ട്. ഇതിനായി ഹോട്ടലുകളുടെ ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് കൂടുതല്‍ സജ്ജമാക്കണം. കേരളത്തില്‍ താമസക്കാര്‍ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. മിതമായ നിരക്കുകളില്‍ വീടുകളില്‍ താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഇതുവഴി ഉറപ്പുവരുത്താം. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം,മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. ഇതിനായി ബജറ്റില്‍ 5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]