
.news-body p a {width: auto;float: none;}
ഇടുക്കി: നടൻ നിവിൻ പോളിയെ കേസിൽ നിന്ന് രക്ഷിച്ചത് പൊലീസിന്റെ ഇടപെടൽ ആണെന്നും പൊലീസുമായി നടന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി. നടനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
‘അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പൊലീസിന്റേത്. സംഭവത്തെക്കുറിച്ച് കൃത്യമായ മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണ സംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ട് പോകും’- പരാതിക്കാരി വ്യക്തമാക്കി.
പരാതിയിൽ പറയുന്ന ദിവസം നിവിൻ പോളി വിദേശത്ത് പോയില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. കോതമംഗലം സ്വദേശിനിയാണ് നടൻ അടക്കമുള്ളവർക്കെതിരെ പരാതി നൽകിയത്. കേസിലെ ആറാം പ്രതിയായിരുന്നു നിവിൻ പോളി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു യുവതി പീഡന ആരോപണവുമായി രംഗത്തെത്തിയത്.
2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻ പോളി അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തെന്നുമായിരുന്നു പരാതി. മൊബെെൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് പോയില്ലെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ നിവിൻ പോളി പത്രസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോൺ വിളിക്കുകയോ വാട്സ് ആപ്പിൽ സന്ദേശം അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് നിവിൻ പോളി വ്യക്തമാക്കി.
മന:പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. പരാതി നൂറുശതമാനവും അടിസ്ഥാന രഹിതമാണ്. എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ നിവിൻ പറഞ്ഞിരുന്നു.