
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച് ഐബിയിലെ വനിതാ ഓഫീസറെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സുകാന്ത് സുരേഷിന്റെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറെന്ന് കണ്ടെത്തൽ. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകൾ കൂടി ചുമത്തി. കേരളം വിട്ടുവെന്ന സൂചനകളെ തുടർന്ന് സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഐബിയിലെ വനിതാ ഓഫീസറുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. രാജസ്ഥാനിലെ പരിശീലന കാലയളവിൽ വെച്ച് പരിചയപ്പെട്ട സുകാന്ത്, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്ത ബന്ധം സ്ഥാപിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസറായ സുകാന്ത് അവിടെ അപ്പാർട്ട്മെന്റ് വാടകക്കെടുത്ത് യുവതിയെഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ തന്റെ സിവിൽ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളിക്കളഞ്ഞു. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും പുറത്ത് വന്നത്.
എന്നാൽ യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുകാന്തിന്റെ സഹപ്രവര്‍ത്തകരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. അടുത്ത ദിവസം ഹൈക്കോടതി, സുകാന്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോൾ ഇത് വരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പൊലീസ് കോടതിയെ അറിയിക്കും.
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായ പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, വഞ്ചന കുറ്റങ്ങൾ നേരത്തെ ചുമത്തിയിരുന്നു. സുകാന്ത് കേരളം വിട്ടുവെന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസ് നേരത്തെ തന്നെ ഇറക്കിയ സാഹചര്യത്തിൽ രാജ്യംവിട്ടു പോകാൻ ഒരു സാധ്യതയുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾക്കൊപ്പമല്ല സുകാന്ത് ഒളിവിൽ കഴിയുന്നതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]