
മൺസൂൺ ശക്തിപ്പെടാൻ തുടങ്ങിയിട്ട് 800 വർഷം; ഇനിയും തീവ്രമാകാനും സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൂര്യനിൽനിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകരുടെ കണ്ടെത്തൽ. 2018ലെ കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം നിർദേശിച്ചു. പരിസ്ഥിതി സംരക്ഷണ നടപടികളും മണ്ണു സംരക്ഷണവും അനിവാര്യമാകുന്ന കാലത്തിലേക്കാണു മഴയുടെ രീതികൾ മാറുന്നതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. കാലാവസ്ഥാ മാറ്റം വരുത്തുന്ന പ്രതിസന്ധികൾക്കു പുറമെയാണ് ഇത്.
കാസർകോട് കേന്ദ്ര സർവകലാശാല ഭൂമിശാസ്ത്ര വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.കെ.സന്ദീപിന്റെ നേതൃത്വത്തിൽ ഗവേഷകരായ കെ.വി.രേഷ്മ, ജി.എച്ച്.അരവിന്ദ് തുടങ്ങിയവരുടെ സംഘമാണു പുതിയ കണ്ടെത്തലിനു പിന്നിൽ. രാജ്യാന്തര ജേണലായ ക്വാട്ടേണറി ഇന്റർനാഷനൽ പഠനം പ്രസിദ്ധീകരിച്ചു.
കാർബൺ ഡേറ്റിങ്ങിൽ കണ്ടെത്തി; മഴ കുറഞ്ഞു വരണ്ടൊരു കാലം
പശ്ചിമ ഘട്ടത്തിൽ കഴിഞ്ഞ 800 വർഷത്തിനിടെ മഴ വർധിച്ചതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ.കെ.സന്ദീപ് പറഞ്ഞു. മടിക്കേരിക്കടുത്ത് ചെപ്പണ്ടിക്കര തടാകത്തിലെ എക്കൽച്ചെളി മണ്ണ് ശേഖരിച്ചു നടത്തിയ കാന്തിക, ഐസോടോപ്പിക് പഠനത്തിലാണ് മൺസൂണിലുണ്ടായ ഏറ്റക്കുറച്ചിലുകളുടെ ചിത്രം ഉരുത്തിരിഞ്ഞത്. എക്കലിന്റെ പ്രായം നിർണയിക്കാൻ കാർബൺ–14 ഡേറ്റിങ് രീതി പ്രയോജനപ്പെടുത്തി. എഡി 300 മുതൽ 1150വരെ വടക്കൻ കേരളത്തിൽ മൺസൂൺ ദുർബലമായിരുന്നുവെന്നും അതിന്റെ ഫലമായി നദികളിൽ നീരൊഴുക്കു കുറഞ്ഞ് വരണ്ട കാലാവസ്ഥയിൽ തഴച്ചു വളരുന്ന പുല്ലുകളും ധാന്യങ്ങളും വളർന്നിരുന്നതായും കണ്ടെത്തി. എന്നാൽ 1150നു ശേഷം മൺസൂൺ ശക്തി പ്രാപിച്ച് നദീജല പ്രവാഹം വർധിച്ച് ഇപ്പോൾ കാണുന്ന വൃക്ഷ–സസ്യ സമൃദ്ധി തളിരിടുകയും ചെയ്തു. തടാക അവസാദങ്ങൾ ഭൂതകാല കാലാവസ്ഥയുടെ മികച്ച അടയാളപ്പെടുത്തലാണെന്നു ഗവേഷകയായ കെ.വി.രേഷ്മ പറഞ്ഞു.