
തൊഴിൽ പീഡനമല്ലെന്ന് യുവാക്കൾ, സ്ഥാപന ഉടമയെ കുടുക്കാൻ ശ്രമം? പീഡനമല്ലെന്ന വിലയിരുത്തലിൽ തൊഴിൽവകുപ്പും
കൊച്ചി∙ ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴിൽപീഡനമല്ലെന്ന് യുവാക്കൾ. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം.
നടന്നതു തൊഴിൽപീഡനമല്ലെന്നാണ് തൊഴിൽവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയിൽ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോർട്ട്.
ദൃശ്യത്തിൽ ഉൾപ്പെട്ട യുവാക്കളിൽനിന്ന് ജില്ലാ ലേബർ ഓഫിസർ മൊഴിയെടുത്തിരുന്നു.
വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴിൽവകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴിൽവകുപ്പ് പരിശോധിക്കുകയാണ്.
സ്ഥാപനത്തോടുള്ള വൈരാഗ്യം തീർക്കാൻ മനാഫ് മനഃപൂർവം വിഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തൽ. ‘‘ജനറൽ മാനേജരായ ഉബൈൽ ലീവിന് പോയ സമയത്താണ് വിഡിയോ എടുത്തത്.
അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നിൽ. സ്ഥാപനത്തെ തകർക്കാൻ വേണ്ടി ചെയ്തതാണ്.
മനാഫ് പറഞ്ഞപോലെയാണ് ഞാൻ ബെൽറ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്.
വിഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോർട്ട് ചെയ്തതോടെ മനാഫിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. പിന്നാലെ ഉബൈലും മനാഫും തമ്മിൽ തർക്കമായി.
വിഡിയോ ചിത്രീകരിച്ച പ്രവർത്തിയുടെ പേരിൽ മനാഫിനെ കമ്പനിയിൽനിന്നു പുറത്താക്കി. കമ്പനി പൂട്ടിക്കാൻ വേണ്ടിയാണ് വിഡിയോ പുറത്തുവിട്ടത്.
ഒരിക്കലും തൊഴിൽ പീഡനത്തിന് ഞങ്ങൾ ഇരകളായിട്ടില്ല. മനാഫിന് ഉബൈലിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു.
ദൃശ്യങ്ങൾ പകർത്തിയതായി അറിയില്ല. മനാഫിനെതിരെ പരാതി നൽകും.
മനാഫിനെ കൊണ്ട് ഇതു വ്യാജ വിഡിയോ ആണെന്ന് തെളിയിപ്പിക്കും.’’ – ദൃശ്യങ്ങളിലെ യുവാക്കൾ പറഞ്ഞു.
എന്നാൽ സ്ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നതായി ആരോപിച്ച് യുവാവായ മുൻ ജീവനക്കാരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു.
വായിൽ ഉപ്പിട്ട് നിറയ്ക്കുക, നായ്ക്കളെ പോലെ നടത്തിക്കുക, ചീഞ്ഞ പഴം നിലത്തിട്ട് അതിൽ തുപ്പിയ ശേഷം കഴിക്കാൻ പറയുക തുടങ്ങിയ ക്രൂരതകൾ തന്നെ കൊണ്ട് ചെയ്യിച്ചുവെന്നാണു യുവാവ് അവകാശപ്പെടുന്നത്.
രാത്രി വിൽപന കഴിഞ്ഞ് ജീവനക്കാർ തിരികെ വരുമ്പോഴാണ് അവലോകന യോഗം ചേർന്നിരുന്നതും ശിക്ഷ നടപ്പാക്കുന്നതെന്നുമാണ് യുവാവ് പറഞ്ഞത്.
35,000 രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരിക്കലും 8000 രൂപയിൽ കൂടുതൽ കിട്ടിയിരുന്നില്ലെന്നും യുവാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]