
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാല് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. സ്ക്വാഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശാഖപട്ടണത്തെത്തിയിരുന്നു. അദ്ദേഹം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിനൊപ്പവമിരുന്ന് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമുകളെ കുറിച്ച് ചര്‍ച്ച ചെയ്യും. ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, മുകേഷ് കുമാര്‍ എന്നിവരുടെ കാര്യത്തിലാണ് ടീം മാനേജ്മെന്റിന് ആശങ്ക. ശുഭ്മാന്‍ ഗില്‍ നിറംമങ്ങിയിരുന്നെങ്കിലും വിശാഖപട്ടണത്ത് രണ്ടാം ഇന്നിംഗ്സില്‍ ഫോമിലേക്ക് തിരിച്ചെത്തി.
ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് രോഹിത് ശര്‍മ മത്സരശേഷം സംസാരിക്കുകയും ചെയ്തു. രോഹിത് പറഞ്ഞതിങ്ങനെ… ”പല ബാറ്റര്‍മാര്‍ക്കും നന്നായി തുടങ്ങാനായെങ്കിലും വലിയ സ്കോര്‍ നേടാനായില്ല. ബാറ്റിംഗിന് യോജിച്ച വിക്കറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം വരും ദിവസങ്ങളില്‍ ശരിയാവും. വളരെ ചെറുപ്പക്കാരായ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിനെ പോലെ ശക്തമായ ടീമിനെതിരെ യുവനിര ഉത്തരവാദിത്തം കാണിച്ചതില്‍ അഭിമാനമുണ്ട്.” രോഹിത് വ്യക്തമാക്കി.
ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ തന്റെ അവസാന 12 ഇന്നിംഗ്സുകളില്‍ നിരാശ മാത്രമാണ് സമ്മാനിച്ചത്. അയ്യര്‍ക്ക് ഒരു ഫിഫ്റ്റി പോലും ഇല്ല, കൂടാതെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അയ്യര്‍ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഒരു സ്പിന്‍ സ്പെഷ്യലിസ്റ്റായി കണക്കാക്കപ്പെടുന്ന അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിന് ആവശ്യമായ ഉറപ്പ് നല്കാന് കഴിഞ്ഞിട്ടില്ല. അടുത്ത ടെസ്റ്റാവുമ്പോഴേക്ക്് വിരാട് കോലിയും കെ എല്‍ രാഹുലും തിരിച്ചെത്തുമെന്നണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ശ്രേയസിന് സ്ഥാനം നഷ്മാവും. ശ്രേയസ് മാത്രമല്ല, രജത് പടിദാറും പുറത്താവും.
സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവരും ടീമിനൊപ്പം ചേര്‍ന്നേക്കും. ഷമി വരുമ്പോള്‍ മുകേഷിനും സ്ഥാനം നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഷമി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. ജഡേജയ്ക്ക് ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് പരിക്കേല്‍ക്കുന്നത്.
Last Updated Feb 5, 2024, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]