
മുംബൈ: യുവ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനെ അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന് പിന്‍വാങ്ങുകയായിരുന്നു. മനസിക സമ്മര്‍ദ്ദമെന്ന് പറഞ്ഞാണ് കിഷന് അവധിയെടുക്കുന്നത്. ടീം മാനേജ്മെന്റ് സമ്മതം മൂളുകയും ചെയ്തു.
എന്നാല്‍ കിഷന് ദുബായില്‍ പാര്‍ട്ടി ആഘോഷത്തില്‍ പങ്കെടുത്തത് ബിസിസിഐക്ക് അതൃപ്തിയുണ്ടാക്കി. മാത്രമല്ല, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം സമയം ചെലവഴിക്കുകയും പ്രശസ്തമായ ക്വിസ് ഷോകളിലൊന്നില്‍ പങ്കെടുക്കുകയും ചെയ്തു. എന്തായാലും ബിസിസിഐക്ക് അതത്ര രസിച്ചില്ല. ഇതിന് പിന്നാലെയാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ഒരു മാസം മുമ്പ് പരിശീലകന് രാഹുല്‍ ദ്രാവിഡ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഷന് തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിച്ച്, ഫോം വീണ്ടെടുത്ത് തിരിച്ചെത്തുമെന്നാണ് ദ്രാവിഡ് പറഞ്ഞത്.
എന്നാല്‍ ജാര്‍ഖണ്ഡിന് വേണ്ടി ഒരു മത്സരത്തില്‍ പോലും കിഷന് കളിച്ചില്ല. ഇതുവരെ അഞ്ച് മത്സരങ്ങളാണ് പൂര്‍ത്തിയായത്. ദ്രാവിഡിനെ നിര്‍ദേശം ഉള്‍ക്കൊള്ളാതെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കിഷന് ചെയ്തത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും അറിവൊന്നുമില്ല. കിഷനും ടീം മാനേജ്മെന്റും തമ്മില്‍ എതിര് ചേരിയിലാണെന്ന വാദം ദ്രാവിഡ് നിഷേധിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. കിഷന് പകരം കെ എസ് ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ബാറ്റിംഗിലും കീപ്പിംഗിലും തിളങ്ങാന്‍ ഭരതിന് സാധിച്ചിരുന്നില്ല. വരുന്ന ഐപിഎല്ലിലൂടെ ആയിരിക്കും കിഷന് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. എന്തായാലും ഇക്കാര്യത്തില്‍ സഞ്ജു സംസണും നേട്ടമുണ്ട്. കിഷന് ടീമിലേക്ക് പരിഗണിക്കപ്പെടാത്ത പക്ഷം സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിക്കും.
Last Updated Feb 5, 2024, 12:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]