
യുക്രൈനികളുടെ ജീവശ്വാസത്തില്‍ ഇന്ന് യുദ്ധം മാത്രമാണുള്ളത്. 2022 ഫെബ്രുവരിയിലാണ് റഷ്യ. യുക്രൈനെതിരെ പ്രത്യേക സൈനിക നീക്കമെന്ന പേരില്‍ യുദ്ധത്തിന് തുടക്കം കുറിച്ചത്. യുദ്ധം ഒരു വര്‍ഷം കടന്ന് പതിനൊന്നാം മാസത്തിലേക്ക് കടക്കുമ്പോഴും ഇന്നും ഏത് നിമിഷവും ആകാശത്ത് നിന്നും റഷ്യന്‍ മിസൈലുകള്‍ പറന്നുവീഴാമെന്ന ഭയമാണ് യുക്രൈന്റെ മണ്ണില്‍ ഇപ്പോഴും അവശേഷിക്കുന്നവരെ സംബന്ധിച്ചുള്ളത്. ഓരോ മാസവും നൂറു കണക്കിന് ആളുകള്‍ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ടെങ്കിലും യുക്രൈന്റെ മണ്ണിലേക്ക് കടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതേസമയം യുദ്ധത്തില്‍ കൊല്ലപ്പെട്ട പലരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
ക്രിസ്റ്റീന സ്പിറ്റ്സിന (21), സ്വിറ്റ്ലാന സിമിക്കിന (18) എന്നീ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ഓഗസ്റ്റ് 9 ന് തങ്ങളുടെ ജന്മനാടായ സപോറിസ്ഷിയയിലെ തിരക്കേറിയ തെരുവിലെ ഒരു സൂപ്പർമാർക്കറ്റിന് പുറത്ത് പാടുകയായിരുന്നു. റഷ്യയ്ക്ക് എതിരായ പോരാട്ടത്തില്‍ സ്വന്തം രാജ്യം വിജയിക്കുന്നതിനെ കുറിച്ച് അവരിരുവരും മനോഹരമായ പാട്ടുകള്‍ പാടി. നിരവധി പേര് തങ്ങളുടെ മൊബൈലുകളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. “ഞങ്ങളുടെ അവസാന ഗാനം എല്ലാ ആളുകൾക്കും ഖേർസന്റെ (യുക്രൈന് നഗരം) സംരക്ഷകർക്കും വേണ്ടിയുള്ളതായിരിക്കും,” പാടുന്നതിന് മുമ്പ് ക്രിസ്റ്റീന പറഞ്ഞു. ‘വിന്നിംഗ് ദി വാർ’ എന്ന പ്രശസ്തമായ യുക്രൈന് ഗാനം അവര്‍ പാടി. നീളൻ സ്വർണ്ണ മുടിയുള്ള ഷോർട്സ് ധരിച്ച ക്രിസ്റ്റീന പാടുമ്പോള്‍ ഗിറ്റാറില്‍ വിരലുകള്‍ ഓടിച്ച് സ്വിറ്റ്ലാനയും ഒപ്പം പാടുന്നതും വീഡിയോയിൽ കാണാം. യുദ്ധത്തില്‍ രാജ്യത്തിന്റെ വിജയം സ്വപ്നം കണ്ട കുട്ടികള്‍ പക്ഷേ, പരിപാടിക്ക് ശേഷം ഒരു പള്ളിയുടെ തണലില്‍ വിശ്രമിക്കവെ തെളിഞ്ഞ ആകാശത്ത് നിന്നും പതിച്ച ഒരു റഷ്യന്‍ റോക്കറ്റ് ഇരുവരുടെയും ജീവനെടുത്തു.
പള്ളി സെമിത്തേരിയില്‍ അടുത്തടുത്തായി ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് അടക്കം ചെയ്തു. യുക്രൈനിലെ സാമൂഹിക മാധ്യമങ്ങളില്‍ പലരും ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്ന് പങ്കുവച്ചിരുന്നെങ്കിലും അധികം ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍, ഓക്ടോബര്‍ ഏഴിന് ഇസ്രയേല്‍ പലസ്തീനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയും രക്തരൂക്ഷിതമായ യുദ്ധം നാലാം മാസത്തിലേക്ക് കടക്കുകയും ചെയ്തതോടെ യുദ്ധത്തെ കുറിച്ചുള്ള പുനര്വിചിന്തനങ്ങള് ഉയര്‍ന്നു തുടങ്ങി. പിന്നാലെ റഷ്യയ്ക്കെതിരെയുള്ള ആയുധമായി യുറോപ്യന്‍ അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ ക്രിസ്റ്റീനയുടെയും സ്വിറ്റ്ലാനയുടെയും മരണം വീണ്ടും പങ്കുവയ്ക്കപ്പെട്ടു. റീട്വീറ്റുകള്‍ പലതും വൈറലായതോടെ മാധ്യമങ്ങളും ഇരുവരുടെയും മരണം യുദ്ധങ്ങള്‍ക്കും റഷ്യയ്ക്കും എതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ഇപ്പോള്‍.
Last Updated Jan 5, 2024, 5:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]